ശ്രീനഗർ; ഭാരത് ജോഡോ യാത്രയുടെ സമാപനത്തിലും പ്രതിപക്ഷ ഐക്യമെന്ന കോൺഗ്രസിന്റെ ലക്ഷ്യം പാളി. ദേശീയ തലത്തിൽ പ്രതിപക്ഷ ഐക്യത്തിന് കോൺഗ്രസ് ഒപ്പം കൂട്ടുന്ന പ്രധാന പാർട്ടികളൊക്കെ പരിപാടിയിൽ നിന്ന് വിട്ടുനിന്നു. യാത്രയുടെ പല ഘട്ടങ്ങളിലും മാദ്ധ്യമങ്ങൾ വാഴ്ത്തിപ്പാടിയ പ്രതിപക്ഷ ഐക്യം അവസാന ചടങ്ങിൽ ഉണ്ടാകാതിരുന്നത് കോൺഗ്രസിന് നാണക്കേടാകുകയും ചെയ്തു.
ബിഹാറിൽ ഭരണസഖ്യമായിട്ടും ജെഡിയുവും മഹാരാഷ്ട്രയിൽ കോൺഗ്രസിനൊപ്പം ഭരണത്തിലിരുന്ന എൻസിപിയും തൃണമൂൽ കോൺഗ്രസും ഉൾപ്പെടെയുളള പാർട്ടികളാണ് ശ്രീനഗറിലെ പരിപാടിയിൽ നിന്നും വിട്ടുനിന്നത്. അഭിപ്രായ ഭിന്നതയുണ്ടെങ്കിലും ബിജെപിക്കും ആർഎസ്എസിനുമെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടാണെന്ന് കഴിഞ്ഞ ദിവസവും രാഹുൽ പ്രഖ്യാപിച്ചിരുന്നു.
കന്യാകുമാരിയിൽ നിന്ന് യാത്ര ഫ്‌ളാഗ് ഓഫ് ചെയ്ത ഡിഎംകെ നേതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിനും കലാശക്കൊട്ടിൽ പങ്കെടുത്തില്ല. സമാപനത്തിലെ സാന്നിധ്യം പ്രതിനിധിയെ വിട്ട് ഒതുക്കുകയായിരുന്നു ഡിഎംകെ. ത്രിപുരയിൽ ഉൾപ്പെടെ കോൺഗ്രസുമായി പരസ്യമായി കൈകോർക്കുന്ന സിപിഎമ്മും പരിപാടിയിൽ പങ്കെടുത്തില്ല. അതേസമയം സിപിഐ പരിപാടിക്കെത്തി.
ശിരോമണി അകാലി ദൾ, ആം ആദ്മി പാർട്ടി, തെലങ്കാനയിലെ ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) യും സമാപന പരിപാടിയിൽ ഉണ്ടായിരുന്നില്ല. ബിജെപി- എൻഡിഎ വിരുദ്ധ പക്ഷത്തുളള 21 പാർട്ടികളെ പരിപാടിയിൽ പങ്കെടുക്കാൻ എഐസിസി അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ നേരിട്ട് ക്ഷണിച്ചിരുന്നു.
Discussion about this post