അയോദ്ധ്യ: വർഷങ്ങളായി രാമഭക്തർ സ്വപ്‌നം കണ്ട നിമിഷം യാഥാർത്ഥ്യമാകാൻ ഇനി ദിവസങ്ങൾ മാത്രം. ശ്രീരാമപട്ടാഭിഷേകത്തിനായി അയോദ്ധ്യനഗരി ഒരുങ്ങികഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീമാക്ഷേത്രത്തിന്റെ ഉദ്ഘാടനകർമ്മം നിർവഹിക്കും. ശ്രീരാമക്ഷേത്രം ജനുവരി 22ന് പ്രധാനമന്ത്രി നരേന്ദ്രമോദി തുറന്നു കൊടുക്കുന്നത് പ്രധാനമൂർത്തിയായ രാംലല്ലയ്ക്ക് (ബാലനായ രാമൻ) മുന്നിലെ തിരശീല നീക്കിയാകുമെന്നാണ് സൂചനകൾ.. ആദ്യം രാമന്റെ മുഖത്തിന് നേർക്ക് കണ്ണാടി കാണിക്കും. ശേഷം ദോഷദൃഷ്ടി പതിയാതിരിക്കാൻ നരേന്ദ്രമോദി കൺമഷിയാൽ രാമന്റെ കണ്ണെഴുതി, തങ്കനൂലിൽ നെയ്ത വസ്ത്രം ധരിപ്പിക്കും.
പ്രധാനമന്ത്രിയെ കൂടാതെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവർണർ ആനന്ദ് ബെൻ പട്ടേൽ എന്നിവരും പ്രാൺ പ്രതിഷ്ഠാ പരിപാടിയിൽ സന്നിധാനത്ത് സന്നിഹിതരായിരിക്കും. ഇതിന് പുറമെ സർസംഘ് ചാലക് മോഹൻ ഭാഗവതും ശ്രീകോവിലിൽ ഉണ്ടാകുമെന്നാണ് വിവരം. മുഖ്യപുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസിന്റെ നേതൃത്വത്തിലാണ് പൂജ.
രാംലല്ലയെ പ്രധാനമന്ത്രി ഒരുക്കിയ ശേഷം വിഗ്രഹം നഗര പ്രദക്ഷണത്തിന് കൊണ്ടുപോകും. ഉച്ചയ്ക്ക് 12:29:8ൽ ആരംഭിച്ച് 12:30:32ൽ അവസാനിക്കുന്ന 84 സെക്കൻഡുള്ള ശുഭമുഹൂർത്തത്തിൽ പ്രാണപ്രതിഷ്ഠ നടത്തും. 56 കൂട്ടം ഭക്ഷണ വിഭവങ്ങൾ രാമന് നേദിക്കും. ആദ്യ ദീപാരാധന (ആരതി) പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തും. ചടങ്ങുകൾക്ക് മുൻപ് സരയൂ നദിയിലെ ജലം തളിച്ച് പരിസരം ശുദ്ധമാക്കും. ജനുവരി 15 മുതൽക്ക് തന്നെ പൂജാചടങ്ങുകൾ ഉണ്ടായിരിക്കും. വിശേഷാൽനവഗ്രഹപൂജയും ഇതോടൊപ്പം തന്നെയാണ് ഉണ്ടാവുക.
Discussion about this post