ന്യൂഡൽഹി; പാർലമെന്റിന്റെ ബജറ്റ് സെക്ഷനിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി പാർലമെന്റിൽ എത്തിയത് പ്രത്യേകം നിർമിച്ച ജാക്കറ്റ് അണിഞ്ഞ്. പ്ലാസ്റ്റിക് ബോട്ടിലുകൾ റീസൈക്കിൾ ചെയ്തുണ്ടാക്കിയ ഇളം നീല നിറത്തിലുളള ജാക്കറ്റാണ് പ്രധാനമന്ത്രി ധരിച്ചത്. പരിസ്ഥിതി സൗഹൃദ വേഷങ്ങളുടെ പ്രോത്സാഹനത്തിന് വലിയ മുന്നേറ്റം ഉണ്ടാക്കുന്നതാണ് പ്രധാനമന്ത്രിയുടെ നീക്കമെന്ന് അഭിപ്രായം ഉയർന്നുകഴിഞ്ഞു.
കഴിഞ്ഞ ദിവസം ബംഗലൂരുവിൽ ഊർജ്ജവാരത്തിന്റെ ഉദ്ഘാടനത്തിനിടെ ഇന്ത്യൻ ഓയിൽ കോർപ്പറേഷനാണ് പ്രധാനമന്ത്രിക്ക് ഈ ജാക്കറ്റ് സമ്മാനമായി നൽകിയത്. കാലാവസ്ഥാ വ്യതിയാനത്തിനും പരിസ്ഥിതി മലിനീകരണത്തിനുമെതിരെ ജനകീയ മുന്നേറ്റം വേണമന്ന് എന്നും ആഹ്വാനം ചെയ്യുന്ന നേതാവാണ് നരേന്ദ്രമോദി. പലപ്പോഴും തന്റെ പ്രവൃത്തികളിലും പ്രധാനമന്ത്രി ഈ സന്ദേശം മുന്നോട്ടുവെയ്ക്കാറുണ്ട്. സ്വച്ഛ്ഭാരത് ഉൾപ്പെടെ രാജ്യം ഏറ്റെടുത്ത പല പരീക്ഷണങ്ങൾക്കും പിന്നിൽ പ്രധാനമന്ത്രിയുടെ ഈ സമീപനം വലിയ ഘടകമായിരുന്നു.
പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന ഊർജ്ജ മാർഗങ്ങളിൽ നിന്ന് ഹരിത ഊർജ്ജങ്ങളിലേക്കുളള പരിവർത്തനത്തിന് നിരവധി പ്രവർത്തനങ്ങളാണ് ഇന്ത്യ കൈക്കൊളളുന്നത്. ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കാൻ നിരവധി നടപടികളാണ് രാജ്യം സ്വീകരിക്കുന്നത്.
ഒറ്റത്തവണ ഉപയോഗിച്ച് ഉപേക്ഷിച്ച 28 പ്ലാസ്റ്റിക് ബോട്ടിലുകൾ ഉപയോഗിച്ചാണ് ജാക്കറ്റ് നിർമിച്ചത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ തൊഴിലാളികളുടെയും സൈനികർക്കുളള യുദ്ധേതര യൂണിഫോമുകളുടെയും നിർമാണം ഇങ്ങനെ സാദ്ധ്യമാക്കാനുളള പ്രയത്‌നത്തിലാണ് ഐഒസി. പത്ത് കോടി പോളിഎത്തിലിൻ ടെറഫ്തലേറ്റ് ബോട്ടിലുകൾ ഒരു വർഷം ഇത്തരത്തിൽ റീസൈക്കിൾ ചെയ്യാനാണ് ലക്ഷ്യമിടുന്നത്. അൺബോട്ടിൽഡ് എന്നാണ് ഈ ഉദ്യമത്തിന് പേരിട്ടിരിക്കുന്നത്.
ജാക്കറ്റ് അണിഞ്ഞ് പാർലമെന്റിലെത്തിയ പ്രധാനമന്ത്രിയെ അഭിനന്ദിച്ച് കേന്ദ്ര പെട്രോളിയം മന്ത്രാലയവും ജനപ്രതിനിധികൾ അടക്കം നിരവധി പ്രമുഖരും രംഗത്തെത്തിയിട്ടുണ്ട്.
Discussion about this post