ന്യൂഡൽഹി: രാഷ്ട്രപതി ഭവനിൽ നടന്ന പദ്മ പുരസ്‌കാര വിതരണ ചടങ്ങിൽ ശ്രദ്ധേയ സാന്നിദ്ധ്യമായി കേരളത്തിൽ നിന്നുളള പുരസ്‌കാര ജേതാക്കൾ. ചെറുവയൽ രാമൻ (കാർഷിക മേഖല), വി.പി അപ്പുക്കുട്ടൻ പൊതുവാൾ (സാമൂഹ്യ പ്രവർത്തനം), എസ്ആർഡി പ്രസാദ് (കായികരംഗം) എന്നിവരാണ് രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് പദ്മശ്രീ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെ പങ്കെടുത്ത ചടങ്ങിൽ പീപ്പിൾസ് പദ്മ എന്ന പേര് അന്വർത്ഥമാക്കുന്നതായിരുന്നു കേരളത്തിൽ നിന്നുളള പുരസ്‌കാരജേതാക്കളുടെ സാന്നിദ്ധ്യം.
പതിവുപോലെ കാവിമുണ്ട് ഉടുത്ത്് ലാളിത്യത്തിന്റെ പ്രതീകമായിട്ടാണ് ചെറുവയൽ രാമൻ രാഷ്ട്രപതി ഭവനിലെ ദർബാർ ഹാളിൽ പുരസ്‌കാരം ഏറ്റുവാങ്ങാൻ എത്തിയത്. തനത് കേരളീയ വേഷത്തിൽ കസവ് മുണ്ടും ഖദർ ജുബ്ബയുമായിരുന്നു കളരിപ്പയറ്റിലെ സംഭാവനയ്ക്ക് പുരസ്‌കാരത്തിന് അർഹനായ എസ്ആർഡി പ്രസാദിന്റെ വേഷം. ഗാന്ധിയൻ വേഷത്തിലായിരുന്നു വിപി അപ്പുക്കുട്ടൻ പൊതുവാൾ പുരസ്‌കാരം ഏറ്റുവാങ്ങാൻ എത്തിയത്.
കാർഷിക രംഗത്തെ സംഭാവനകൾക്കാണ് ചെറുവയൽ രാമന് പുരസ്‌കാരം ലഭിച്ചത്. കേരളത്തിന്റെ തനതായ 52 ഇനം നെൽവിത്തുകളുടെ ശേഖരമുളള ചെറുവയൽ രാമൻ ജൈവകൃഷിയുടെ പ്രചാരകനാണ്. 2018-ൽ ബ്രസീലിൽ നടന്ന ബെലേം 30 അന്താരാഷ്ട്ര പ്രകൃതി സമ്മേളനത്തിൽ ക്ഷണിതാവായിരുന്നു ചെറുവയൽ രാമൻ. 2012-ൽ കേന്ദ്രസർക്കാരും കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡും സസ്യ ജനിതകഘടന സംരക്ഷൻ ബഹുമതി നൽകി ആദരിച്ചു. 2018-ൽ അജ്മാൻ അൽ തല്ലയിലെ ഹാബിറ്റാറ്റ് സ്‌കൂൾ സംഘടിപ്പിച്ച കാർഷിക മേളയിലും പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
ഖാദി-ഗ്രാമവ്യവസായങ്ങളുടെ പ്രചാരണത്തിലൂടെയും പ്രോത്സാഹനത്തിലൂടെയും സ്വയംപര്യാപ്തതയ്ക്കുളള ഗാന്ധിയൻ പ്രസ്ഥാനത്തിനു തുടക്കംകുറിച്ച വ്യക്തിയാണ് വി.പി അപ്പുക്കുട്ടൻ പൊതുവാൾ. 1942-ൽ എസ്എസ്എൽസി പൂർത്തിയാക്കിയ അദ്ദേഹം പിന്നീട് മൈസൂർ സർവകലാശാലയിൽനിന്നു രാഷ്ട്രതന്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. സ്‌കൂൾ പഠനകാലത്ത് മഹാത്മാഗാന്ധിയെ കണ്ടുമുട്ടാൻ ഭാഗ്യം ലഭിച്ചതോടെ പ്രചോദനം ഉൾക്കൊണ്ട് സ്വാതന്ത്ര്യസമരത്തിലേക്ക് എത്തപ്പെടുകയും സജീവമായി പങ്കെടുക്കുകയും ചെയ്തു.
തൊട്ടുകൂടായ്മയ്ക്കും സാമൂഹ്യവിവേചനത്തിനുമെതിരായ മുന്നേറ്റങ്ങളിലും അദ്ദേഹം സജീവമായിരുന്നു. ഗാന്ധിയൻ പഠനങ്ങൾ, ആത്മീയത, ഭഗവദ് ഗീത തുടങ്ങിയ വിഷയങ്ങളിൽ നിരവധി ലേഖനങ്ങൾ പൊതുവാളിന്റെ സംഭാവനയാണ്. മലയാളത്തിൽ ‘ഗാന്ധിയൻ പ്രത്യയശാസ്ത്രത്തിലെ ആത്മീയത’, ‘ഭഗവദ് ഗീത – ആത്മപ്രദർശനത്തിന്റെ ശാസ്ത്രം’ എന്നീ രണ്ടു പുസ്തകങ്ങളും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പിതാവ് ചിറയ്ക്കൽ ടി ശ്രീധരൻ നായരിൽ നിന്നാണ് പ്രസാദ് ഗുരുക്കൾ എന്നറിയപ്പെടുന്ന പ്രമുഖ കളരിപ്പയറ്റു വിദഗ്ധനായ എസ്ആർഡി പ്രസാദ് കളരിപ്പയറ്റിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചത്. 1936-ൽ പിതാവ് സ്ഥാപിച്ച രാജ്കുമാർ കളരിയിലും വീട്ടിലും അഭ്യാസമുറകൾ വശമാക്കിയ അദ്ദേഹം ശ്രീഭാരത് കളരി എന്ന പേരിൽ ഈ സ്ഥാപനം ഇപ്പോഴും മുൻപോട്ടു കൊണ്ടുപോകുന്നു. 1998 മുതൽ ശ്രീഭാരത് കളരിയിൽ ഗുരുക്കളായി മുഴുവൻ സമയവും അദ്ദേഹമുണ്ട്. നൂറുകണക്കിനു ആൺകുട്ടികളെയും പെൺകുട്ടികളെയും പരിശീലിപ്പിച്ച്, ആയോധന കലയായ കളരിപ്പയറ്റിന്റെ വക്താവായി മാറി.
ഒറ്റ (2004), അച്ഛന്റെയും ഗുരുവിന്റെയും ജീവചരിത്രമായ കളരിയിലെ കല (2010), കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ രണ്ടു വർഷത്തെ സീനിയർ ഫെല്ലോഷിപ്പിന് കീഴിൽ പ്രസിദ്ധീകരിച്ച മെയ്പ്പയറ്റ് (2012), മറപിടിച്ചുകുന്തപ്പയറ്റ് (2019) തുടങ്ങി കളരിപ്പയറ്റിന്റെ പാരമ്പര്യം പ്രചരിപ്പിക്കുന്ന വിവിധ ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. കേരളത്തിലെ മറ്റ് കലാരൂപങ്ങളിൽ കളരിപ്പയറ്റിന്റെ സ്വാധീനത്തെക്കുറിച്ചും, ഈ സമഗ്രമായ ആയോധനശാഖയ്ക്കു പിന്നിലെ തത്വശാസ്ത്രത്തെക്കുറിച്ചും വിശദീകരിക്കുന്ന നിരവധി ലേഖനങ്ങൾ അദ്ദേഹം എഴുതിയിട്ടുണ്ട്.
പുരസ്‌കാര ജേതാക്കൾക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അത്താഴ വിരുന്ന് ഒരുക്കിയിരുന്നു. രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാനവും ദേശീയ യുദ്ധ സ്മാരകവും പ്രധാനമന്ത്രി സംഗ്രഹാലയവും സന്ദർശിച്ച ശേഷമാകും പുരസ്‌കാര ജേതാക്കൾ മടങ്ങുക. ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, ലോക്‌സഭാ സ്പീക്കർ ഓം ബിർള, കേന്ദ്രമന്ത്രിമാർ തുടങ്ങിയവർ പുരസ്‌കാര ചടങ്ങിനെത്തിയിരുന്നു.
Discussion about this post