മുംബൈ: ഇന്ത്യ തദ്ദേശീയമായി നിർമിച്ച വിമാനവാഹിനി ഐഎൻഎസ് വിക്രാന്തിൽ സന്ദർശനം നടത്തി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ്. മുംബൈ തീരത്ത് നങ്കൂരമിട്ടിരുന്ന വിക്രാന്തിലാണ് അദ്ദേഹം സന്ദർശനം നടത്തിയത്. ഇന്ത്യയുടെ കഴിവിന്റെ നാഴികക്കല്ലാണ് വിക്രാന്ത് എന്ന് ആന്റണി ആൽബനീസ് പറഞ്ഞു.
ഇന്നലെയാണ് മൂന്ന് ദിവസത്തെ സന്ദർശനത്തിന് ആന്റണി ആൽബനീസ് ഇന്ത്യയിലെത്തിയത്. രാവിലെ അഹമ്മദാബാദിലെ മോട്ടേരയിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അദ്ദേഹം ഇന്ത്യ ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം വീക്ഷിക്കാൻ എത്തിയിരുന്നു. നാവികസേനാ മേധാവി അഡ്മിറൽ ആർ ഹരികുമാർ അദ്ദേഹത്തെ സ്വീകരിച്ചു.
വിക്രാന്തിൽ നാവികസേനയുടെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചാണ് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി മടങ്ങിയത്. വിക്രാന്ത് സന്ദർശിക്കാൻ ക്ഷണിച്ചതിന് അദ്ദേഹം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞു. വരുന്ന മലബാർ നാവിക അഭ്യാസത്തിന് ഓസ്‌ട്രേലിയ ആതിഥ്യം വഹിക്കുമെന്നും ആന്റണി ആൽബനീസ് വിക്രാന്തിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കി. വിക്രാന്തിൽ ഉണ്ടായിരുന്ന ലൈറ്റ് കോംപാക്ട് എയർക്രാഫ്റ്റിന്റെ കോക്പിറ്റിൽ കയറിയ അദ്ദേഹം വിമാനത്തിന്റെ പ്രത്യേകതകൾ വിശദമായി മനസിലാക്കുകയും ചെയ്തു.
പ്രൊഫഷണലിസത്തിൽ ഉന്നതനിലവാരം പുലർത്തുന്ന ഇന്ത്യൻ നാവികസേനയിലെ അംഗങ്ങളെ സന്ദർശിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാജ്യങ്ങൾ തമ്മിലുളള പ്രതിരോധ ബന്ധം കേവലം ഒരു ബന്ധമല്ലെന്നും പുതിയ തലങ്ങളിലേക്ക് ഉയർത്തേണ്ടതാണെന്നുമുളള ദീർഘദൃഷ്ടിയും നിശ്ചയദാർഢ്യവും പുലർത്തുന്ന വ്യക്തിയാണ് തന്റെ സുഹൃത്ത് കൂടിയായ പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് ആൽബനീസ് കൂട്ടിച്ചേർത്തു. ഇന്ത്യയോടുളള ഓസ്‌ട്രേലിയയുടെ സമീപനമാണ് തന്റെ സന്ദർശനത്തിൽ പ്രതിഫലിക്കുന്നതെന്നതെന്നും ആൽബനീസ് പറഞ്ഞു.
Discussion about this post