ന്യൂഡൽഹി: കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത്് നിന്നും അയോഗ്യനാക്കി. മോദി സമുദായത്തെ അപകീർത്തിപ്പെടുത്തിയ സംഭവത്തിൽ രാഹുൽ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തുകയും രണ്ട് വർഷത്തെ തടവ് ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
കോടതി വിധി പ്രഖ്യാപിച്ച ഇന്നലെ മുതൽ രാഹുലിനെ അയോഗ്യനാക്കിയാണ് ലോക്‌സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനം ഇറക്കിയത്. രണ്ട് വർഷത്തെ തടവ് ശിക്ഷ ലഭിച്ചതോടെ രാഹുൽ അയോഗ്യനാക്കപ്പെട്ടേക്കുമെന്ന് ഇന്നലെ തന്നെ നിയമവൃത്തങ്ങൾ സൂചന നൽകിയിരുന്നു. ഉത്തരവിന്റെ പകർപ്പ് രാഹുൽ ഗാന്ധിക്കും കേരള ചീഫ് ഇലക്ട്രറൽ ഓഫീസർക്കും അയച്ചിട്ടുണ്ട്. രാവിലെ കോൺഗ്രസ് എംപിമാരുടെ യോഗത്തിൽ രാഹുൽ പങ്കെടുത്തിരുന്നു.
സൂററ്റിലെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി വിധി കണക്കിലെടുത്താണ് നടപടിയെന്ന് ലോക്‌സഭാ സെക്രട്ടറി ജനറൽ ഉത്പൽ കുമാർ സിംഗ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ഭരണഘടനയിലെ ആർട്ടിക്കിൾ 102(1)(e), 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ എട്ട് എന്നിവ അനുസരിച്ചാണ് നടപടി.
2019 ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദി സമുദായത്തെ അപമാനിക്കുന്ന പരാമർശം നടത്തിയ സംഭവത്തിലാണ് രാഹുലിനെ കോടതി രണ്ട് വർഷത്തേക്ക് തടവിന് ശിക്ഷിച്ചത്.
Discussion about this post