സൂററ്റ്: മോദി സമുദായത്തെ അപമാനിച്ചുവെന്ന കേസിൽ വിധി പ്രസ്താവം കേൾക്കാൻ കനത്ത സുരക്ഷയിലാണ് രാഹുൽ കോടതിയിലെത്തിയത്. അതിനിടെ കോടതിക്ക് പുറത്ത് രാഹുലിനെ സ്വീകരിക്കാനെന്ന പേരിൽ ആളെക്കൂട്ടി പ്രതിഷേധ നാടകത്തിനും കോൺഗ്രസ് കളമൊരുക്കി.
രാഹുലിനെ സ്വീകരിക്കാൻ എത്തണമെന്ന നിർദ്ദേശം ഗുജറാത്ത് കോൺഗ്രസ് അദ്ധ്യക്ഷൻ ജഗ്ദീഷ് താക്കൂർ തലേന്ന് തന്നെ ട്വിറ്ററിലൂടെ അണികൾക്ക് നൽകിയിരുന്നു. രാവിലെ ഒൻപത് മണിക്ക് രാഹുൽ സൂററ്റ് വിമാനത്താവളത്തിലെത്തുമെന്നും സ്വീകരിക്കാൻ എത്തണമെന്നുമായിരുന്നു ട്വീറ്റ്. കേസിൽ പ്രതികൂല വിധി പ്രതീക്ഷിച്ചിരുന്നതുപോലെ ആയിരുന്നു കോൺഗ്രസിന്റെ നീക്കങ്ങൾ.
കേസ് പരിഗണിച്ച സൂററ്റിലെ ജില്ലാ സെഷൻസ് കോടതിക്ക് മുൻപിൽ രാവിലെ പത്ത് മണിയോടെയാണ് കോൺഗ്രസ് പ്രവർത്തകർ എത്തിത്തുടങ്ങിയത്. തുടർന്ന് അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ പോലീസും ജാഗ്രതയിലായി. പ്രതിഷേധം പ്രകടിപ്പിച്ച കോൺഗ്രസ് പ്രവർത്തകർ ഇടയ്ക്ക് പോലീസുമായി വാക്കുതർക്കമുണ്ടാകുകയും ചെയ്തു.
വിധി പുറത്തുവന്നതിന് പിന്നാലെ രാഹുലിന് ജഗദീഷ് താക്കൂർ ഐക്യദാർഢ്യവും പ്രഖ്യാപിച്ചു. രാഹുൽ എന്നും സത്യത്തിനൊപ്പം നിലകൊളളുന്ന വ്യക്തിയാണെന്നും സത്യത്തിന് വേണ്ടിയാണ് അദ്ദേഹത്തിന്റെ യുദ്ധമെന്നും ആയിരുന്നു വിധി പ്രസ്താവത്തിന് ശേഷം ട്വിറ്ററിലൂടെയുളള ജഗദീഷ് താക്കൂറിന്റെ പ്രതികരണം.
2019 ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കർണാടകയിലെ കോലാറിൽ എല്ലാ കളളൻമാരും എങ്ങനെയാണ് മോദി എന്ന പേരിൽ എത്തുന്നതെന്ന രാഹുലിന്റെ പരാമർശമാണ് കേസിനാധാരം. ബിജെപി എംഎൽഎയും മുൻ മന്ത്രിയുമായ പൂർണേഷ് മോദിയാണ് പരാതിയുമായി കോടതിയെ സമീപിച്ചത്. മോദി സമുദായത്തെ മുഴുവൻ അപമാനിക്കുന്നതാണ് രാഹുലിന്റെ പ്രസ്താവന എന്നായിരുന്നു പരാതിയിൽ ചൂണ്ടിക്കാട്ടിയത്.
കേസിൽ രണ്ട് വർഷത്തെ തടവ് ശിക്ഷയാണ് രാഹുലിന് ലഭിച്ചത്. വിധിയിൽ അപ്പീൽ പോകാൻ ഒരു മാസത്തെ സാവകാശം അനുവദിച്ച കോടതി കോൺഗ്രസ് നേതാവിന് ജാമ്യവും നൽകിയിട്ടുണ്ട്.










