ന്യൂഡൽഹി: ഭാരതത്തിന്റെ പൈതൃകത്തെ വിളിച്ചോതുന്ന തരത്തിൽ പ്രൗഢഗംഭീരമായിരുന്നു പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിലെ ഓരോ ചടങ്ങുകളും. ധർമ്മത്തിന്റെ ചെങ്കോൽ സ്പീക്കറുടെ ഇരിപ്പിടത്തിന് സമീപം സ്ഥാപിച്ചതിന് പിന്നാലെ നിലവിളക്ക് കൊളുത്തി പ്രധാനമന്ത്രി പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനം ഔദ്യോഗികമായി സൂചിപ്പിക്കുന്ന ഫലകവും പ്രധാനമന്ത്രി അനാശ്ചാദനം ചെയ്തു.
ചടങ്ങുകൾക്ക് മുന്നോടിയായി നടന്ന ഹവനത്തിൽ പ്രധാനമന്ത്രിയും ലോക്‌സഭാ സ്പീക്കർ ഓം ബിർലയും പങ്കെടുത്തിരുന്നു. തമിഴ്‌നാട്ടിൽ നിന്നും വിവിധ ആധീനങ്ങളിൽ നിന്നുമെത്തിയ പുരോഹിതർ ചെങ്കോലിൽ പുഷ്പങ്ങൾ അർപ്പിച്ച് ചടങ്ങുകളെ ധന്യമാക്കി. രാവിലെ രാഷ്ട്രപിതാവിന് ആദരവ് അർപ്പിച്ച ശേഷമാണ് പ്രധാനമന്ത്രിയും ലോക്‌സഭാ സ്പീക്കറും ചടങ്ങുകളിൽ പങ്കെടുത്തത്.
പ്രധാനമന്ത്രിക്കും സ്പീക്കർക്കും ഒപ്പം വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ക്ഷണിക്കപ്പെട്ട് എത്തിയ മുഖ്യമന്ത്രിമാർ ഉൾപ്പെടെയുളള അതിഥികളും സർവ്വ ധർമ്മ പ്രാർത്ഥനയിൽ പങ്കെടുത്തു. സദസിന് മുൻപിൽ പ്രത്യേക ഇരിപ്പിടങ്ങളിൽ പ്രധാനമന്ത്രിയും ലോക്‌സഭാ സ്പീക്കറും ഉപവിഷ്ഠരായി. ഭാരതത്തിന്റെ സാംസ്‌കാരിക സമ്പന്നതയെയും വൈവിധ്യത്തെയും സൂചിപ്പിക്കുന്ന നാനാത്വത്തിൽ ഏകത്വം എന്ന തത്വത്തെ ഒരിക്കൽകൂടി ലോകത്തിന് മുൻപിൽ തുറന്നുകാട്ടുന്നതായിരുന്നു സർവ്വമത പ്രാർത്ഥനയും ചടങ്ങുകളും.
റെക്കോഡ് സമയത്തിനുളളിൽ പാർലമെന്റ് മന്ദിരത്തിന്റെ നിർമാണം പൂർത്തിയാക്കിയ തൊഴിലാളികളെ പ്രധാനമന്ത്രി ആദരിച്ചത് അവരുടെ വൈദഗ്ധ്യത്തിനുളള അംഗീകാരം കൂടിയായി. ഇവരെ ഷാൾ അണിയിച്ച് അഭിനന്ദിച്ച പ്രധാനമന്ത്രി മെമെന്റോയും വിതരണം ചെയ്തു. നിർമാണത്തിൽ പങ്കാളികളായ അറുപതിനായിരത്തോളം തൊഴിലാളികൾക്കുളള അംഗീകാരമായിരുന്നു പ്രധാനമന്ത്രിയുടെ ആദരം.
Discussion about this post