ന്യൂഡൽഹി : വായിൽ തോന്നുന്നത് വിളിച്ച് പറഞ്ഞതിനു ശേഷം അത് തിരുത്തുന്നത് പതിവാക്കി മുൻ ജമ്മു കശ്മീർ ഗവർണർ സത്യപാൽ മാലിക്. അമിത് ഷാ മോദിയെക്കുറിച്ച് തന്നോട് ഒന്നും പറഞ്ഞിട്ടില്ലെന്നും അത് താൻ കള്ളം പറഞ്ഞതാണെന്നും സത്യപാൽ മാലിക് അഭിമുഖത്തിൽ സമ്മതിച്ചു. നരേന്ദ്ര മോദിക്കും കേന്ദ്രസർക്കാരിനുമെതിരെ പുതിയ ആരോപണവുമായി രംഗത്തെത്തിയപ്പോഴാണ് മാലിക് പഴയ ആരോപണം കള്ളമാണെന്ന് വ്യക്തമാക്കിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മനസ്സ് കയ്യിൽ നിൽക്കുന്നില്ലെന്നും എന്തെങ്കിലുമുണ്ടെങ്കിൽ തന്നോട് പറഞ്ഞാൽ മതിയെന്നും അമിത് ഷാ പറഞ്ഞതായി സത്യപാൽ മാലിക് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇന്നലെ പുറത്തു വന്ന വീഡിയോയിൽ താൻ പറഞ്ഞത് കള്ളമാണെന്നായിരുന്നു സത്യപാൽ മാലിക് പറഞ്ഞത്. അമിത് ഷാ തന്നോട് ഒന്നും പറഞ്ഞില്ലെന്നും അദ്ദേഹം വീഡിയോയിൽ വ്യക്തമാക്കി.
ഇതാദ്യമായല്ല പരസ്പര വിരുദ്ധമായ ആരോപണങ്ങളുമായി സത്യപാൽ മാലിക് രംഗത്തെത്തുന്നത്. ജമ്മു കശ്മീർ ഗവർണറായിരിക്കെ തനിക്ക് കൈക്കൂലി വാഗ്ദാനം ചെയ്തെന്ന വാദവുമായി അദ്ദേഹം രംഗത്തെത്തിയിരുന്നു. തുടർന്ന് അദ്ദേഹത്തെ സിബിഐ ചോദ്യം ചെയ്തെങ്കിലും ഒരു വിവരവും നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഈയിടെ പുറത്തുവന്ന വീഡിയോയിൽ മാലിക് ഉന്നയിച്ച ആരോപണത്തിനെതിരെ ആർ.എസ്.എസ് കാര്യകർത്താവ് രാം മാധവ് മാനനഷ്ടക്കേസ് ഫയൽ ചെയ്തിരുന്നു.
പുൽവാമ ഭീകരാക്രമണത്തിൽ ഇന്റലിജൻസ് പരാജയം ഉണ്ടായെന്നും ഇത് പുറത്ത് മിണ്ടരുതെന്ന് തന്നോട് പറഞ്ഞുവെന്നുമാണ് മാലികിന്റെ പുതിയ ആരോപണം. ഗവർണർ പദവിയുടെ കാലാവധി അവസാനിക്കാറായപ്പോഴാണ് മാലിക് കേന്ദ്രസർക്കാരിനും നരേന്ദ്രമോദിക്കുമെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയത്. 2022 ഒക്ടോബറിൽ മാലികിന്റെ കാലാവധി അവസാനിക്കുകയായിരുന്നു. മേഘാലയയിലാണ് അദ്ദേഹം അവസാനമായി ഗവർണറായിരുന്നത്.
Discussion about this post