ബംഗലൂരു; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കർണാടക റോഡ് ഷോയ്ക്കിടെ സുരക്ഷാ വീഴ്ച. കർണാടകയിലെ ദേവനാഗിരിയിലായിരുന്നു സംഭവം. മോദിയുടെ വാഹനവ്യൂഹത്തിലേക്ക് ഓടിക്കയറാൻ യുവാവ് ശ്രമിക്കുകയായിരുന്നു. ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ പിടികൂടി.
ഇയാളുടെ ഉദ്ദേശ്യം പുറത്തുവന്നിട്ടില്ല. കൊപ്പാലിൽ നിന്നുളള യുവാവാണിതെന്ന് പോലീസ് വെളിപ്പെടുത്തി. ഇയാളെ കൂടുതൽ ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു.
കർണാടക മുൻ മുഖ്യമന്ത്രി യെദ്യൂരപ്പയും പ്രധാനമന്ത്രിക്കൊപ്പം അലങ്കരിച്ച വാഹനത്തിൽ ഉണ്ടായിരുന്നു. മുൻപിൽ സുരക്ഷാ വാഹനവും സുരക്ഷാ ഉദ്യോഗസ്ഥരും പിന്നിൽ അലങ്കരിച്ച വാഹനവുമായിരുന്നു നീങ്ങിയത്. ഇതിനിടയിലാണ് യുവാവ് വാഹനത്തിന് മുൻപിലേക്ക് ഓടിക്കയറിയത്.
ജനുവരി 12 ന് ഹൂബളളിയിലെ റോഡ് ഷോയിലും സമാനമായ സംഭവം ഉണ്ടായിരുന്നു. ബാരിക്കേഡുകൾ ഭേദിച്ച് ഒരു യുവാവ് മോദിയുടെ വാഹനവ്യൂഹത്തിന് സമീപത്തേക്ക് എത്തുകയായിരുന്നു.
4249 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രി കർണാടകയിൽ എത്തിയത്. ബംഗലൂരു മെട്രോയുടെ വൈറ്റ്ഫീൽഡ് (കടുഗോഡി) മുതൽ കൃഷ്ണരാജപുര വരെയുളള 13.71 കിലോമീറ്റർ വരുന്ന മെട്രോ ലൈൻ ഉൾപ്പെടെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. ദേവനാഗിരിയിൽ വിജയസങ്കൽപ യാത്ര മഹാസംഗമത്തെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്തിരുന്നു.
Discussion about this post