ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും രാജ്യത്തെയും അവഹേളിക്കുന്ന ഡോക്യുമെന്ററിയുടെ പ്രദർശനത്തിനിടെ ആസാദി മുദ്രാവാക്യം വിളിച്ച് അംബേദ്കർ സർവ്വകലാശാലയിലെ വിദ്യാർത്ഥികൾ. ക്യൂ ആർ കോഡ് വഴി ഡോക്യുമെന്ററി മൊബൈലുകളിൽ കണ്ടുകൊണ്ടിരുന്ന ഒരു വിഭാഗമാണ് ആസാദി മുദ്രാവാക്യം വിളിച്ച് സംഗതി കൊഴുപ്പിക്കാൻ നോക്കിയത്. എന്നാൽ ക്യാമ്പസിലെ മറ്റ് വിദ്യാർത്ഥികൾ സംഘടിച്ച് ജയ് ശ്രീറാം വിളികളോടെ ഇവർക്ക് മറുപടി നൽകുകയായിരുന്നു.
ഡോക്യുമെന്ററി പ്രദർശനത്തിന് സർവ്വകലാശാല അധികൃതർ അനുമതി നിഷേധിച്ചിരുന്നു. എന്നാൽ ഇതിനെ വെല്ലുവിളിച്ച് പ്രദർശനവുമായി ഇടത്, ജിഹാദി വിദ്യാർത്ഥികൾ മുൻപോട്ടു പോകുകയായിരുന്നു. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് ക്യാമ്പസിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കാൻ അധികൃതർ നിർബന്ധിതരായി. തുടർന്നാണ് ക്യൂ ആർ കോഡ് വിതരണം ചെയ്ത് മൊബൈലിൽ ഡോക്യുമെന്ററി കാണിച്ചത്. ഇതിനിടയിലായിരുന്നു ആസാദി മുദ്രാവാക്യം.
എസ്എഫ്‌ഐയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ആസാദി മുദ്രാവാക്യം ഉയർന്നതോടെ മറ്റ് വിദ്യാർത്ഥികൾ സംഘടിച്ച് ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ച് പ്രതിരോധിക്കുകയായിരുന്നു. അതേസമയം ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ ആരും അനുമതി തേടിയിരുന്നില്ലെന്നും മാദ്ധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിഞ്ഞതെന്നും സർവ്വകലാശാലയിലെ പബ്ലിക് റിലേഷൻസ് ഓഫീസിലെ അസിസ്റ്റന്റ് രജിസ്ട്രാർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ ജെഎൻയുവിലും ജാമിയ മിലിയയിലും ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ നടത്തിയ നീക്കം വലിയ സംഘർഷങ്ങളിലേക്ക് നീങ്ങിയിരുന്നു. എസ്എഫ്‌ഐയ്‌ക്കൊപ്പം ഐസയും ചേർന്നാണ് ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ ഒരുങ്ങിയത്.
Discussion about this post