കൊൽക്കത്ത: അടുത്ത വർഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. തിരഞ്ഞെടുപ്പിൽ മറ്റ് രാഷ്ട്രീയ പാർട്ടികളുമായി സഖ്യമുണ്ടാക്കുമോയെന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തോട് ആയിരുന്നു പ്രതികരണം. സഖ്യമുണ്ടാക്കുന്നില്ലെന്നും ജനങ്ങളുടെ പിന്തുണ മാത്രം മതിയെന്നും മമത വ്യക്തമാക്കി.
അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജനങ്ങളുമായാണ് തൃണമൂൽ കോൺഗ്രസ് സഖ്യത്തിലേർപ്പെടുക. തിരഞ്ഞെടുപ്പിൽ രാഷ്ട്രീയപാർട്ടികളുമായി സഖ്യത്തിലേർപ്പെടില്ല. ജനങ്ങളുടെ പിന്തുണ കൊണ്ട് മാത്രം പോരാടും. ബിജെപിയെ തോൽപ്പിക്കണമെന്ന് ചിന്തിക്കുന്നവർ ഉറപ്പായും തൃണമൂലിന് വോട്ട് ചെയ്യുമെന്നും മമത വ്യക്തമാക്കി. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനെക്കുറിച്ചും മമത പ്രതികരിച്ചു.
സിപിഎമ്മിനും കോൺഗ്രസിനും വോട്ട് ചെയ്യുന്നവർ യഥാർത്ഥത്തിൽ വോട്ട് ചെയ്യുന്നത് ബിജെപിയ്ക്കാണ്. ഇരു പാർട്ടികളും ബിജെപിയുടെ താത്പര്യങ്ങൾക്ക് അനുസരിച്ചാണ് പ്രവർത്തിക്കുക. സാഗർദിഗിയിൽ തൃണമൂൽ കോൺഗ്രസ് തോൽക്കാൻ കാരണം ബിജെപിയും കോൺഗ്രസും തമ്മിലുണ്ടായ അവിശുദ്ധ കൂട്ടുകെട്ടിനെ തുടർന്നാണ്. തൃണമൂൽ പ്രവർത്തകരെ ഇക്കാര്യത്തിൽ തെറ്റ് പറയില്ലെന്നും മമത ബാനർജി വ്യക്തമാക്കി.
Discussion about this post