ലക്‌നൗ: ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റുമായി യുപി. ഒരു ട്രില്യൻ ഡോളറിലേക്ക് യുപിയുടെ സമ്പദ് വ്യവസ്ഥയെ എത്തിക്കാൻ ലക്ഷ്യമിട്ടുളള ബജറ്റാണ് അവതരിപ്പിച്ചത്. ഉത്തർപ്രദേശിനെ സർവോത്തം പ്രദേശ് ആക്കി മാറ്റാനാണ് ബജറ്റിലൂടെ ശ്രമിക്കുന്നതെന്ന് ധനമന്ത്രി സുരേഷ് കുമാർ ഖന്ന പറഞ്ഞു. 690242.43 കോടി രൂപയുടെ ബജറ്റാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതിൽ 32,721 കോടി രൂപയുടെ പുതിയ പദ്ധതികളാണ്.
അടിസ്ഥാന സൗകര്യ വികസനത്തിനും ക്ഷേമ പ്രവർത്തനങ്ങൾക്കും അടക്കം വലിയ തുകയാണ് ബജറ്റിൽ നീക്കിവെച്ചിരിക്കുന്നത്. അമൃതകാലഘട്ടത്തിൽ യുപിയുടെ കുതിപ്പിന് ഊർജ്ജം പകരുന്ന ബജറ്റാണിതെന്ന് മു്ഖ്യമന്ത്രി യോഗി ആദിത്യനാഥും പറഞ്ഞിരുന്നു.
സ്വാമി വിവേകാനന്ദ യുവ ശാക്തീകരണ പദ്ധതിയിൽ അർഹരായ കുട്ടികൾക്ക് സ്മാർട്ട്‌ഫോണും ടാബ് ലെറ്റ് കംപ്യൂട്ടറുകളും ലഭ്യമാക്കുന്നതിന് 3600 കോടി രൂപ, റോഡുകളുടെയും പാലങ്ങളുടെയും നിർമാണത്തിന് 21,159 കോടി, റോഡുകളുടെയും പാലങ്ങളുടെയും മെയിന്റനൻസിനായി 6209 കോടി, ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യത്തിന് കീഴിൽ വിവിധ പദ്ധതികളുടെ നടത്തിപ്പിനായി 12,631 കോടി, വാർദ്ധക്യകാല, കാർഷിക പെൻഷൻ പദ്ധതികൾക്കായി 7248 കോടി, ദിവ്യാംഗ് പെൻഷൻ യോജനയ്ക്ക് 1120 കോടി തുടങ്ങി അടിസ്ഥാന സൗകര്യ വികസന മേഖലയ്ക്കും ക്ഷേമ പദ്ധതികൾക്കും വലിയ പ്രാധാന്യമാണ് ബജറ്റിൽ നൽകിയിരിക്കുന്നത്
ഉത്തർപ്രദേശിലെ വിനോദസഞ്ചാര നയത്തിന് കീഴിൽ അഞ്ച് വർഷത്തിനുളളിൽ 10 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ബജറ്റ് ലക്ഷ്യമിടുന്നത്. 20,000 തൊഴിലവസരങ്ങളും ഇതിലൂടെ ഒരുക്കും. പിന്നാക്ക വിഭാഗങ്ങളിലെ പാവപ്പെട്ട പെൺകുട്ടികളുടെ വിവാഹ ധനസഹായത്തിനായി 150 കോടി, സമൂഹ വിവാഹ പദ്ധതികൾക്കായി 600 കോടി, മുഖ്യമന്ത്രിയുടെ കന്യാസുമംഗല യോജനയ്ക്കായി 1050 കോടി രൂപ തുടങ്ങിയവയും സുപ്രധാന പ്രഖ്യാപനങ്ങളായി.
6.15 ലക്ഷം കോടി രൂപയുടെ ബജറ്റാണ് സർക്കാർ കഴിഞ്ഞ വർഷം അവതരിപ്പിച്ചത്. പിന്നീട് ഡിസംബറിൽ 33,769.55 കോടിയുടെ സപ്ലിമെന്റൽ ബജറ്റും അവതരിപ്പിച്ചു. ഇതോടെ ബജറ്റ് തുക 6.50 ലക്ഷം കോടി രൂപയിലെത്തിയിരുന്നു.
Discussion about this post