ലക്‌നൗ: ഉത്തർപ്രദേശിൽ കാവി നിറത്തിലുള്ള കുർത്ത അണിഞ്ഞ് മസ്ജിദിലെത്തിയ യുവാവിനെ ഇമാം പുറത്താക്കിയതായി പരാതി. ഫറൂഖാബാദിലാണ് സംഭവം. പ്രദേശവാസിയായ ആസിഫ് അലിയാണ് ഷംഷാബാദ് മസ്ജിദിലെ ഇമാമിനെതിരെ പോലീസിൽ പരാതി നൽകിയത്. കാവി കുർത്ത ധരിച്ച് വന്ന തന്നെ, ഇമാം നിസ്‌ക്കരിക്കുന്നത് തടഞ്ഞതായും പൊതുമദ്ധ്യത്തിൽ വച്ച് അസഭ്യം പറഞ്ഞ് അപമാനിച്ചതായും യുവാവ് ആരോപിക്കുന്നു.
കാവി നിറം ഹിന്ദുമതത്തെ സൂചിപ്പിക്കുന്നുവെന്നും അതിനാൽ ആ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച് മസ്ജിദിൽ വരരുതെന്നും ഇമാം തന്നോട് പറഞ്ഞതായി യുവാവ് ആരോപിച്ചു. തന്റെ കുർത്തയുടെ നിറം കണ്ട് ഇമാം അസ്വസ്ഥനായിരുന്നുവെന്ന് യുവാവ് ആരോപിച്ചു. ഇസ്ലാം ആളുകളെ എല്ലാ നിറങ്ങളും ധരിക്കാൻ അനുവദിക്കുന്നുവെന്ന് യുവാവ് പറയുന്നു.
പരാതിയെ തുടർന്ന് ഇമാമിനെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) പ്രകാരം കേസെടുത്തു. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Discussion about this post