ലക്‌നൗ: നിക്കാഹ് ചടങ്ങിന് രണ്ടു മണിക്കൂറിന് ശേഷം ഭാര്യയെ മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേർപ്പെടുത്തി യുവാവ്. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം. യുവാവിനെതിരെ പോലീസ് കേസെടുത്തു.ആഗ്രയിലെ ഫത്തേഹാബാദ് റോഡിലെ ഹാളിൽ വച്ച് ഇന്ന് സഹോദരിമാരായ രണ്ടുപേരുടെ വിവാഹം നടന്നിരുന്നു. നിക്കാഹ് ചടങ്ങിന് ശേഷം ഒരു സഹോദരി ഭർത്താവിനൊപ്പം പോയി. എന്നാൽ രണ്ടാമത്തെ പെൺകുട്ടിയുടെ ഭർത്താവ് സ്ത്രീധനമായി ചോദിച്ച കാർ നൽകാത്തതിനെ തുടർന്ന് പ്രശ്‌നം ഉണ്ടാക്കുകയായിരുന്നു.
വിവാഹത്തിന് മുൻപായി കാർ ആവശ്യപ്പെട്ടിരുന്നുവെന്ന് വരനായ മുഹമ്മദ് ആസിഫ് പറഞ്ഞു. പെൺകുട്ടിയുടെ കുടുംബം ഉടൻ കാർ വാങ്ങി നൽകണമെന്നും അല്ലെങ്കിൽ പകരം അഞ്ച് ലക്ഷം രൂപ നൽകണമെന്നും ആസിഫിന്റെ കുടുംബം ആവശ്യപ്പെട്ടു. എന്നാൽ ചെറിയ സമയത്തിനുള്ളിൽ കാറോ പണമോ ഏർപ്പാടാക്കാൻ കഴിയില്ലെന്ന് ഡോളിയുടെ വീട്ടുകാർ പറഞ്ഞു. ഉടൻ പെൺകുട്ടിയെ മുത്തലാഖ് ചൊല്ലി ആസിഫ് കുടുംബത്തോടൊപ്പം സ്ഥലം വിടുകയായിരുന്നു.
പെൺകുട്ടിയുടെ സഹോദരന്റെ പരാതയിൽ ആസിഫിനും മറ്റ് ആറ് പേർക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. മൂന്ന് തവണ ‘തലാഖ്’ ചൊല്ലി ഒരു സ്ത്രീയെ വിവാഹമോചനം ചെയ്യുന്നത് മുസ്ലീം സ്ത്രീ (വിവാഹാവകാശ സംരക്ഷണം) ആക്ട്, 2019 പ്രകാരം ക്രിമിനൽ കുറ്റമാണ്.
ഇതിന് മുൻപും സ്ത്രീധനത്തിന്റെ പേരിൽ വിവാഹം കഴിഞ്ഞ് രണ്ട് മണിക്കൂറിന് ശേഷം ഭാര്യയെ മൊഴി ചൊല്ലിയ സംഭവം ഉണ്ടായിരുന്നു. അന്നും ആവശ്യപ്പെട്ട കാർ സ്ത്രീധനമായി നൽകാത്തതിനെ തുടർന്നായിരുന്നു മുത്തലാഖിലൂടെ വിവാഹബന്ധം വേർപ്പെടുത്തിയത്. 2026 ൽ മീററ്റിലായിരുന്നു സംഭവം. വിവാദമായതോടെ, ഗ്രാമപഞ്ചായത്ത് കൂടി, വരന്റെ കുടുംബത്തിന് രണ്ടര ലക്ഷം രൂപ പിഴ ചുമത്തുകയും അടുത്ത മൂന്ന് വർഷത്തേക്ക് യുവാവിനെ വിവാഹം കഴിക്കുന്നതിൽ നിന്നും വിലക്കുകയും ചെയ്യുകയായിരുന്നു.
Discussion about this post