ലക്‌നൗ: ഉമേഷ് പാൽ കൊലക്കേസിലെ ബാക്കിയുളളവരെയും പിടികൂടുമെന്നും ശിക്ഷിക്കുമെന്നും യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. കേസിലെ പ്രതികളിൽ ഒരാളായ ഉസ്മാനെ യുപി പോലീസ് ഏറ്റുമുട്ടലിൽ വെടിവെച്ചു കൊന്നിരുന്നു. ഇതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയുടെ വാക്കുകൾ.
ക്രിമിനലുകൾ സംസ്ഥാനം വിട്ടാലും രാജ്യം വിട്ടാലും പാതാളത്തിൽ ഒളിച്ചാലും യുപി പോലീസ് അവരെ പിടികൂടി ശിക്ഷിക്കുമെന്നാണ് ഇന്നത്തെ സംഭവം തെളിയിക്കുന്നതെന്ന് കേശവ് പ്രസാദ് മൗര്യ പറഞ്ഞു. പോലീസ് സംഘത്തെ അഭിനന്ദിക്കുന്നു. ഉമേഷ് പാലിനൊപ്പം രണ്ട് പോലീസുകാരെയും ക്രിമിനലുകൾ കൊലപ്പെടുത്തിയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പോലീസും സെപ്ഷൽ ടാസ്‌ക് ഫോഴ്‌സുമാണ് റെയ്ഡ് നടത്തുന്നതെന്നും ആരെയും വെറുതെ വിടില്ലെന്നും ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക്കും വ്യക്തമാക്കി. പ്രയാഗ് രാജിലെ കൗന്ദിയാരയിലുണ്ടായ ഏറ്റുമുട്ടലിലാണ് ഉസ്മാനെ വധിച്ചത്. ഉമേഷ് പാലിന് നേരെ ആദ്യ വെടിയുതിർത്തത് 23 കാരനായ ഉസ്മാൻ ആണ്. സിസിടിവിയിൽ ഈ ദൃശ്യങ്ങൾ വ്യക്തവുമാണ്. പോലീസ് തലയ്ക്ക് 50,000 രൂപ വിലയിട്ട ക്രിമിനലാണിത്.
ഫെബ്രുവരി 24 നാണ് അഭിഭാഷകനായ ഉമേഷ് പാൽ പ്രയാഗ്‌രാജിലെ സുലേം സാരായ് മേഖലയിലെ വീടിന് പുറത്തുവെച്ച് കൊല്ലപ്പെടുന്നത്. ഇയാളുടെ സുരക്ഷാ ഉദ്യോഗസ്ഥരായിരുന്ന കോൺസ്റ്റബിൾ സന്ദീപ് നിഷാദ്, രാഘവേന്ദ്ര സിംഗ് എന്നിവരെയും കൊലപ്പെടുത്തിയിരുന്നു.
2005 ൽ ബിഎസ്പി എംഎൽഎ രാജു പാൽ കൊല്ലപ്പെട്ട കേസിലെ പ്രധാന സാക്ഷി ആയിരുന്നു ഉമേഷ് പാൽ. മുൻ എംപി ആതിഖ് അഹമ്മദും സഹോദരനും മുൻ എംഎൽഎയുമായ ഖാലിദ് അസീം അഷ്‌റഫും ഇവരുടെ അടുത്ത സുഹൃത്തുക്കളും ആയിരുന്നു കൊലയ്ക്ക് പിന്നിൽ.
ഉമേഷ് പാലിന്റെ മരണത്തിൽ അദ്ദേഹത്തിന്റെ ഭാര്യയുടെ പരാതിയിൽ പോലീസ് 17 പേർക്കെതിരെ കേസെടുത്തിരുന്നു. സംഭവത്തിൽ ഉൾപ്പെട്ട അവശേഷിക്കുന്ന ക്രിമിനലുകൾക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കും.
Discussion about this post