ന്യൂഡൽഹി : സാമ്പത്തിക പ്രതിസന്ധി മൂലം അങ്ങേയറ്റം പട്ടിണിയിലായ പാകിസ്താൻ ഇന്ന് യുഎസ്, യുഎഇ ഉൾപ്പെടെയുളള രാജ്യങ്ങളുടെ സഹായത്തോടെയാണ് മുന്നോട്ട് പോകുന്നത്. എത്ര സഹായിച്ചിട്ടും ഗുണമൊന്നും കാണുന്നില്ലെന്ന് വ്യക്തമായതോടെ അടുത്ത സുഹൃത്തുക്കളായ അറബ് രാജ്യങ്ങൾ സഹായമെത്തിക്കുന്നത് കുറച്ചുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇതോടൊപ്പം ഉയരുന്ന മറ്റൊരു ചോദ്യമുണ്ട്. ലോകത്തെവിടെ പ്രശ്‌നമുണ്ടായാലും ഉടൻ പ്രതികരിക്കുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്ന ഇന്ത്യ എന്തുകൊണ്ട് പാകിസ്താന്റെ കാര്യത്തിൽ മൗനം പാലിക്കുന്നുവെന്നാണ് ലോകരാജ്യങ്ങളുടെ സംശയം. അഫ്ഗാനിൽ ഭീകരർ അഴിഞ്ഞാടിയപ്പോഴും, യുക്രെയ്ൻ-റഷ്യ സംഘർഷ സമയത്തും, തുർക്കി അതിഭീകരമായ ദുരന്തം നേരിട്ടപ്പോഴുമെല്ലാം ഭാരതം വിളിപ്പുറത്തുണ്ടായിരുന്നു. എന്നാൽ പാകിസ്താൻ സാമ്പത്തികമായി തകർന്നടിയുമ്പോൾ എന്തുകൊണ്ട് ഇന്ത്യ സഹായിക്കുന്നില്ല എന്നാണ് പലരുടെയും സംശയം.
എന്നാൽ ഇന്ന് ആ സംശയങ്ങൾക്കെല്ലാം അറുതി വരുത്തിയിരിക്കുകയാണ് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ. അയൽരാജ്യത്തെ സഹായിക്കണമോയെന്ന കാര്യത്തിൽ തീരുമാനമെടുക്കുന്നതിന് മുമ്പ് ഇന്ത്യ സ്വന്തം ജനങ്ങളുടെ വികാരം പരിശോധിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.
”ഞാൻ എന്ത് തീരുമാനമെടുക്കുമ്പോഴും ആദ്യം ജനങ്ങളുടെ പൊതുവികാരത്തിനാണ് പരിഗണന നൽകുക. ആളുകൾക്ക് ഇതിനെക്കുറിച്ച് എന്താണ് തോന്നുന്നതെന്ന് എനിക്ക് മനസിലാകും. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ നിങ്ങൾക്ക് ഉത്തരം അറിയാമായിരിക്കുമെന്ന് ഞാൻ കരുതുന്നു” എന്ന് അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ വിദേശകാര്യ മന്ത്രാലയം സംഘടിപ്പിച്ച ഏഷ്യ ഇക്കണോമിക് ഡയലോഗിലാണ് അദ്ദേഹം രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്.
വർഷങ്ങളായി ഇന്ത്യയും പാകിസ്താനുമായി അത്ര നല്ല ബന്ധത്തിലല്ല. ഒരു രാജ്യത്തിന്റെ അടിസ്ഥാനം ഭീകരവാദത്തിലാണെങ്കിൽ, ആ രാജ്യം പ്രയാസകരമായ സാഹചര്യത്തിൽ നിന്ന് കരകയറാനും സമ്പന്ന ശക്തിയാകാനും പോകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
ശ്രീലങ്കയുടെ അതേ കണ്ണിലൂടെ ഇന്ത്യ പാകിസ്താനെ കാണുന്നില്ലെന്ന് എസ് ജയ്ശങ്കർ നേരത്തെ വ്യക്തമാക്കിയിരുന്നു. പാകിസ്താനെ സഹായിക്കാൻ ഇന്ത്യ മുന്നിട്ടിറങ്ങിയേക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Discussion about this post