ശ്രീനഗര്‍: സൈന്യത്തിനെതിരായ കല്ലേറിന് പിന്നിലുളള യഥാര്‍ത്ഥ പ്രതികളെ പിടികൂടാനായി പുതിയ തന്ത്രമുറ സ്വീകരിച്ച് കശ്മീര്‍ പൊലീസ്. കല്ലേറുകാരുടെ കൂട്ടത്തില്‍ അവരില്‍ ഒരാളായി നുഴഞ്ഞുകയറി നേതൃത്വം നല്‍കുന്നവരെ പിടികൂടുന്ന നടപടി പ്രതിഷേധക്കാരെ വെട്ടിലാക്കി.
വെള്ളിയാഴ്ച ജുമാ നമസ്കാരത്തിന് ശേഷമാണ് സൈന്യത്തിന് നേരെ ശക്തമായ കല്ലേറ് നടക്കാറുളളത്. ഇന്നലെ നമസ്കാരത്തിന് ശേഷം കല്ലേറ് നടന്നെങ്കിലും സൈന്യം തിരിച്ചടിച്ചില്ല. ടിയര്‍ ഗ്യാസ് പ്രയോഗമോ ലാത്തി ചാര്‍ജോ നടത്താന്‍ സൈന്യം തയ്യാറായില്ല. കല്ലേറ് നടന്നപ്പോള്‍ പരമാവധി ഇതില്‍ നിന്നും ഒഴിഞ്ഞുമാറി സിആര്‍പിഎഫ് കാത്തിരുന്നു. 100ല്‍ അധികം കല്ലേറുകാരെ രണ്ട് പേരാണ് നയിച്ചത്. എന്നാല്‍ ഉടന്‍ തന്നെ സൈന്യം ടിയര്‍ ഗ്യാസ് പ്രയോഗിച്ചു. ഇതോടെ ചിതറിയ പ്രതിഷേധക്കാര്‍ക്കിടയില്‍ നിന്നും തിരിച്ചറിഞ്ഞ രണ്ട് പേരേയും പൊലീസുകാര്‍ പിടികൂടി. കല്ലെറിഞ്ഞവര്‍ വാ പൊളിച്ച് നോക്കി നില്‍ക്കെ ഇവര്‍ക്കിടയില്‍ നിന്നുളള മുഖം മറച്ചെത്തിയ പൊലീസുകാര്‍ നേതൃത്വം നല്‍കിയവരെ കൈയ്യോടെ പിടികൂടി. തുടര്‍ന്ന് കാത്തിരുന്ന വാഹനങ്ങളിലേക്ക് ഇവരെ കൊണ്ടുപോയി. കൂടാതെ കല്ലേറുകാരെ പേടിപ്പിക്കാനായി കളിത്തോക്കാണ് പൊലീസുകാര്‍ കൈയ്യില്‍ കരുതിയിരുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സംഭവത്തിന് പിന്നാലെ കല്ലേറു നടത്തിയവര്‍ പ്രതിഷേധം നിര്‍ത്തി വച്ച് കൂട്ടം തെറ്റി തിരികെ പോയി. 2010ലും സമാനമായ തന്ത്രം പൊലീസ് പയറ്റിയിരുന്നു. കഴിഞ്ഞ ദിവസം കശ്മീര്‍ പൊലീസ് മേധാവി ആയിരുന്ന എസ്പി വൈദിനെ മാറ്റി ദില്‍ബാഗ് സിങ്ങിന് ചുമതല ഏല്‍പ്പിച്ചിരുന്നു. ഇദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. അടുത്തിടെ ഭീകരര്‍ തട്ടിക്കൊണ്ടുപോയ പൊലീസുകാരുടെ ബന്ധുക്കളെ വിട്ടുകിട്ടുന്നതിനു ഭീകരന്റെ പിതാവിനെ പൊലീസ് കസ്റ്റഡിയില്‍നിന്നും മോചിപ്പിച്ചതാണ് വൈദിന്റെ സ്ഥാനചലനം വേഗത്തിലാക്കാന്‍ ഇടയാക്കിയത്. സംസ്ഥാന ഇന്റലിജന്‍സ് മേധാവി അബ്ദുള്‍ ഗനി മിറിനെയും മാറ്റിയിരുന്നു. ഡോ. ബി.ശ്രീനിവാസാണ് അബ്ദുള്‍ ഗനിക്കു പകരമായി ഇന്റലിജന്‍സ് തലപ്പത്ത്.
കശ്മീരില്‍ വെള്ളിയാഴ്ചകളിലാണ് കൂടുതലായും കല്ലേറാക്രമണങ്ങള് നടക്കാറുളളത്. ജുമാ മസ്ജിദ് പ്രദേശത്ത് ഒത്തുകൂടുന്നവര്‍ കല്ലേറ് നടത്തി സൈന്യത്തിന് നേരെ പ്രതിഷേധം അറിയിക്കും. നിരപരാധികളെ മുന്നിലേക്കിട്ട് രക്ഷപ്പെടുന്ന പരിപാടിയാണ് കല്ലേറിന് നേതൃത്വം നല്കുന്നവര് ചെയ്യാറുള്ളത്. ഇത് പൊളിക്കുകയാണ് പോലിസ് തന്ത്രം.
Discussion about this post