തിരുവനന്തപുരം: സിപിഎം നേതാവും എംഎല്‍എയുമായ പി.കെ ശശിക്കെതിരെ ഡിവൈഎഫ്ഐ നേതാവായ യുവതി നല്കിയ പരാതി പാര്‍ട്ടി ഗൗരവമായി പരിഗണിക്കുമെന്ന് മന്ത്രി എ.കെ.ബാലന്. പരാതിക്കാരിക്ക് പാര്‍ട്ടിയിലുള്ള വിശ്വാസം കാക്കുമെന്നും എ.കെ ബാലന് പറഞ്ഞു.
പരാതി സംഘടനാപരമായി അന്വേഷിക്കണം എന്നാണ് പരാതിക്കാരിയുടെ ആവശ്യം. അന്വേഷണ കമ്മീഷനും പാര്‍ട്ടിയും ആ തരത്തില്‍ തന്നെയാകും മുന്നോട്ടുപോകുക. അന്വേഷണത്തില്‍ അസംതൃപ്തിയുണ്ടെങ്കില്‍ യുവതിക്ക് മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടാം. യുവതി അങ്ങനെ മുന്നോട്ടുപോയാല്‍ അതിനും പാര്‍ട്ടിയുടേയും സര്‍ക്കാരിന്റേയും പിന്തുണ ഉണ്ടാകും. ഒരാളെയും പാര്‍ട്ടി സംരക്ഷിക്കില്ലെന്നും എ.കെ.ബാലന് പറഞ്ഞു.
നേരത്തെ പരാതിയെ കുറിച്ച് അറിയില്ല എന്നായിരുന്നു എ.കെ ബാലന് പ്രതികരിച്ചിരുന്നത്. എന്നാല്‍ മൂന്നാഴ്ച മുമ്പ് പരാതി കിട്ടിയെന്നും, മന്ത്രി എ.കെ ബാലന് ഉള്‍പ്പെടുന്ന സമിതി അന്വേഷണം നടത്തുകയാണെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അറിയിച്ചു. ഇതോടെ പരാതിയെ കുറിച്ച് അറിയില്ലെന്ന എ.കെ ബാലന്റെ വാദം പൊളിഞ്ഞു.
കെ.പി.ശശിക്കെതിരായ പരാതി കിട്ടിയ ഉടന്‍തന്നെ ഇടപെട്ടിരുന്നെന്നും എംഎല്‍എയോട് വിശദീകരണം തേടിയിരുന്നതായും സിപിഎം സംസ്ഥാന സമിതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ നപരാതിയെക്കുറിച്ച് തനിക്കറിയില്ല. അങ്ങനെയൊരു പരാതിയെക്കുറിച്ച് പാര്‍ട്ടി പറഞ്ഞിട്ടില്ല എന്നായിരുന്നു ശശി നേരത്തേ പ്രതികരിച്ചത്. നേരത്തേ തന്നെ വിശദീകരണം തേടിയിരുന്നു എന്ന നിലപാട് സിപിഎം എടുത്തതോടെ ശശിയുടെ വാദവും പൊളിഞ്ഞു.
പി.കെ. ശശിക്കെതിരെ ഓഗസ്റ്റ് 14നാണ് പരാതി കിട്ടിയത്. പരാതിക്കാരിയെ കോടിയേരി ബാലകൃഷ്ണന് നേരിട്ട് വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. ശശിയെ എ.കെ.ജി സെന്ററിലേക്ക് വിളിച്ച് വരുത്തി വിശദീകരണം തേടി. ഇതേത്തുടര്‍ന്നാണ് ഒരാഴ്ച മുമ്പ് എകെ ബാലനെയും പി കെ ശ്രീമതിയെയും അടങ്ങുന്ന അന്വേഷണ കമ്മീഷനെ നിയോഗിച്ചത് എന്നുമാണ് സംസ്ഥാന സമിതിയുടെ വിശദീകരണം.
Discussion about this post