ഇടുക്കിയിലും സിപിഎം കള്ളവോട്ട് ചെയ്തെന്ന ആരോപണവുമായി യുഡിഎഫ് രംഗത്ത്. മന്ത്രി എംഎം മണിയുടെ മണ്ഡലമായ ഉടുമ്പൻചോലയിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ രണ്ട് ബൂത്തുകളിൽ വോട്ട് ചെയ്തെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. ഇത് സംബന്ധിച്ച് ജില്ലാ കളക്ടർക്ക് യുഡിഎഫ് പരാതി നൽകി.
ഡിവൈഎഫ്ഐ പ്രവർത്തകനായ രഞ്ജിത്ത് എന്നയാൾ ഉടുമ്പൻചോലയിലെ 66, 69 ബൂത്തുകളിൽ വോട്ട് ചെയ്തു. കൃത്രിമമായി വോട്ടർ ഐഡിയുണ്ടാക്കിയാണ് ഇയാള് കള്ളവോട്ട് ചെയ്തതെന്ന് കോണ്ഗ്രസ് ആരോപിച്ചു. വോട്ട് രേഖപ്പെടുത്തിയ ശേഷം യുഡിഎഫ് ബൂത്ത് ഏജന്റെമാരെ രഞ്ജിത്ത് വെല്ലുവിളിക്കുകയും ചെയ്തിരുന്നെന്ന് ഇടുക്കി ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ ആരോപിച്ചു. കള്ളവോട്ട് സംബന്ധിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് ജില്ലാ കളക്ടർക്ക് പരാതി നൽകിയിട്ടുണ്ട്.
അതിർത്തി ഗ്രാമങ്ങളിൽ വ്യാപകമായി കള്ളവോട്ട് നടന്നെന്നും നേരത്തെ യുഡിഎഫ് ആരോപിച്ചിരുന്നു. തമിഴ്നാട്ടിലും കേരളത്തിലും വീടുള്ളവരെ സിപിഎം വോട്ടർപട്ടികയിൽ ഉൾപ്പെടുത്തി വോട്ട് ചെയ്യിച്ചെന്നായിരുന്നു ആരോപണം.
Discussion about this post