Column
ഒരു കൊച്ചു ഷെര്‍ലക് ഹോംസ് കഥ മാതിരിയല്ല, അഗതാ ക്രിസ്റ്റിയുടെ ഒരു നോവല്‍ പോലെ ഉദ്വേഗഭരിതവും കുഴഞ്ഞുമറിഞ്ഞതുമാണ് ഈ കഥ. ഐ എന്‍ എക്സ് മീഡിയ അഴിമതിയുടെ കഥ. ഷീന ബോറയുടെ കഥ, ഇന്ദ്രാണി മുഖര്‍ജിയുടെ കഥ.
എവിടെനിന്നാണീ കഥ പറഞ്ഞുതുടങ്ങേണ്ടത്? ഇന്ദ്രാണി മുഖര്‍ജിയില്‍ നിന്ന് തുടങ്ങാം.. ആസ്സാമിലെ ഗുവാഹതിയില്‍ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച പെണ്‍കുട്ടിയായിരുന്നു പൊരി ബോറ. ശരിയാണ് ഇന്ദ്രാണി എന്നല്ലായിരുന്നു അവരുടെ യഥാര്‍ത്ഥ നാമം. പൊരി ബോറ എന്നായിരുന്നു. കോളേജില്‍ ചേര്‍ന്നപ്പോള്‍ തന്നെ സിദ്ധാര്‍ത്ഥ ദാസ് എന്ന കൂട്ടുകാരനെ അവള് വിവാഹം കഴിച്ചു. മേഘാലയക്കാരനായിരുന്നു സിദ്ധാര്‍ത്ഥ ദാസ്. പതിനഞ്ച് വയസ്സു മാത്രം പ്രായമായപ്പോള്‍ പൊരി ബോറ അമ്മയുമായി.(അതോ പതിനേഴോ? പല കണക്കുകളാണ്. ഈ കഥയിലെല്ലാം ഇതുപോലെ പൊരുത്തപ്പെടാത്ത പലതുമുണ്ട്) . ഷീന ബോറാ എന്നായിരുന്നു ആ കുഞ്ഞിന്റെ പേര്.
മിഖായല്‍ ബോറ എന്ന രണ്ടാമതൊരു ആണ്‍കുട്ടി കൂടിയായപ്പോള്‍ പല കാരണങ്ങള്‍ കൊണ്ടും സിദ്ധാര്‍ത്ഥദാസ് പൊരിബോറയെ വിട്ടുപോയി. യുവത്വത്തിന്റെ ലഹരിയില്‍ തുടങ്ങിയ ബന്ധവും കുഞ്ഞുങ്ങളും തന്റെ മുന്നോട്ടുള്ള ജീവിതത്തില്‍ തടസ്സമാകുമെന്ന് കണ്ടപ്പോള്‍ തന്റെ രണ്ടുകുഞ്ഞുങ്ങളേയും ഗുവാഹതിയില്‍ തന്റെ മാതാപിതാക്കളുടെയടുത്തേല്‍പ്പിച്ച് പൊരിബോറയും കൊല്‍ക്കൊത്തയിലേക്ക് വണ്ടികയറി. കൊല്‍ക്കൊത്തയില്‍ ഒരു പുതിയ ജീവിതം തുടങ്ങി.
കൊല്‍ക്കൊത്തയില്‍ വച്ച് 1996ല്‍ പൊരി ബോറ തന്റെ പേര് ഇന്ദ്രാണി ദാസ് എന്നാക്കിയിരുന്നു. ഐ എന്‍ എക്സ് റിക്രൂട്ട്മെന്റ് ഏജന്‍സിയുടെ പിറവി അവിടെനിന്നാണ്. കഠിനാധ്വാനം ചെയ്ത് തന്നെ ഇന്ദ്രാണി കുറഞ്ഞ കാലം കൊണ്ട് കൊല്‍ക്കൊത്തയില്‍ തന്റെയും കമ്പനിയുടേയും വ്യക്തിമുദ്ര പതിപ്പിച്ചു. ഏത് ജോലിയ്ക്കും ആളേക്കണ്ടെത്താന്‍ പ്രാഗല്ഭ്യമുള്ള അവര്‍ കുറഞ്ഞകാലം കൊണ്ട് കൊല്‍ക്കൊത്തയിലെ ഉപരിവര്‍ഗ്ഗ ക്ലബുകളിലും സദസ്സുകളിലും സ്ഥിരസാന്നിദ്ധ്യമായി. അനേകം ബന്ധങ്ങളുണ്ടാക്കി.
ആ ബന്ധങ്ങള്‍ ഉപയോഗിച്ച് തന്റെ ബിസിനസ് അവര്‍ വളര്‍ത്തിയെടുത്തു. ചെറിയ റെസ്റ്റോറന്റുകളിലും ഹോട്ടലുകളിലുമൊക്കെ ആവശ്യമുള്ള ജീവനക്കാരെ നല്കുന്ന റിക്രൂട്ട്മെന്റ് ഏജന്‍സിയില്‍ നിന്ന് ഐ എന്‍ എക്സ് റിക്രൂട്ട്മെന്റ് കോര്‍പ്പറേറ്റ് കമ്പനികളില്‍ വിദഗ്ധ തൊഴിലാളികളേയും മാനേജര്‍മാരെയുമൊക്കെ കണ്ടെത്തി നല്കുന്ന ഏജന്‍സിയായി കുറഞ്ഞ കാലം കൊണ്ടുതന്നെ മാറി. രണ്ടാമത്തെ വിവാഹവും കഴിച്ചു. സഞ്ജീവ് ഖന്ന എന്ന കൊല്‍ക്കൊത്താ ഉപരിവര്‍ഗ്ഗസഭകളില്‍ വച്ച് പരിചയമായ ബിസിനസുകാരനെ വിവാഹം കഴിച്ച ഇന്ദ്രാണി ദാസ് അങ്ങനെ ഇന്ദ്രാണി ഖന്നയായി. അവര്‍ക്ക് വിദ്ധി ഖന്ന എന്ന കുട്ടിയും ജനിച്ചു.
കൊല്‍ക്കൊത്തയിലൊതുങ്ങുന്നതായിരുന്നില്ല ഇന്ദ്രാണി ഖന്ന. സജ്ഞീവ് ഖന്നയുമായി അസ്വാരസ്യങ്ങളുണ്ടായപ്പോള് അവര്‍ തമ്മില്‍ പിരിയുകയും ചെയ്തിരുന്നു. പതിയെ തന്റെ തട്ടകം അവര്‍ മുംബൈയിലേക്ക് മാറ്റി. ഈ സമയത്ത് വന്‍ കോര്‍പ്പറേറ്റുകള്‍ അവരുടെ ഐ എന്‍ എക്സ് റിക്രൂട്ട്മെന്റ് ഏജന്‍സിയുടെ സേവനങ്ങള്‍ ഉപയോഗിച്ചുതുടങ്ങിയിരുന്നു.
മുംബൈയില്‍ വച്ചാണ് അത്യാവശ്യം വലിയ ഒരു ബിസിനസുകാരനും ടെലിവിഷന്‍ എക്സിക്യൂട്ടീവുമായ പീറ്റര്‍ മുഖര്‍ജിയെ അവര്‍ പരിചയപ്പെടുന്നത്. സ്റ്റാര്‍ ഇന്ത്യയുടെ സി ഇ ഒ ആയിരുന്നു ആ സമയത്ത് പീറ്റര്‍ മുഖര്‍ജി. മാത്രമല്ല അധികാര ഇടനാഴികളിലെ സ്ഥിരക്കാരനും. പീറ്റര്‍ മുഖര്‍ജിയുമായി അടുത്ത അവര്‍ തമ്മില്‍ വിവാഹിതരായി. തന്റെ രണ്ടാം വിവാഹത്തിലുണ്ടായ മകള്‍ വിദ്ധി ഖന്നയേയും ആ ദമ്പതികള്‍ ഒരുമിച്ചു കൂട്ടി. പീറ്റര്‍ മുഖര്‍ജിയ്ക്കും തന്റെ മുന്‍ വിവാഹത്തില്‍ നിന്ന് രണ്ട് ആണ്മക്കള് ഉണ്ടായിരുന്നു.
പീറ്റര്‍ മുഖര്‍ജിയുമായി ചേര്‍ന്ന് ഐ എന്‍ എക്സ് റിക്രൂട്ട്മെന്റ് പുതിയ മാനങ്ങള്‍ തേടി. ശതകോടിക്കണക്കിനു രൂപയുടെ ബിസിനസുകള്‍ അവര്‍ക്ക് ലഭിയ്ക്കാന്‍ തുടങ്ങി. രാജ്യത്തെ ഏറ്റവും വലിയ കോര്‍പ്പറേറ്റുകളുടെ ബിസിനസുകള്‍. ഡല്‍ഹിയിലെ അധികാര ഇടാനാഴികളില്‍ ശക്തരായ സുഹൃത്തുക്കള്‍. പലതിനും ഇടനിലനില്‍ക്കുന്ന വന്‍ ലോബിയിങ്ങ് ഏജന്‍സിയായി ഇന്ദ്രാണി മുഖര്‍ജിയും കമ്പനിയും. ഐ എന്‍ എക്സ് റിക്രൂട്ട്മെന്റിനോടൊപ്പം ഐ എന്‍ എക്സ് മീഡിയ എന്ന മാദ്ധ്യമകമ്പനിയും രൂപമെടുത്തു. ബ്രിട്ടനിലും സ്പെയിനിലും മൌറീഷ്യസിലും ഒക്കെ വീടുകളും ഫ്ലാറ്റുകളും വാങ്ങിക്കൂട്ടി ഇന്ദ്രാണി. ഇതിനിടെ അവര്‍ ബ്രിട്ടീഷ് പൌരത്വവും സ്വീകരിച്ചു.
തന്റെ ആദ്യ വിവാഹത്തില്‍ ജനിച്ച ഷീന ബോറയും മിഖായലും അതോടെ ഇന്ദ്രാണിയ്ക്കൊരു ബാദ്ധ്യതയായിത്തീര്‍ന്നുവെന്ന് വേണം കരുതാന്‍. ഇന്ദ്രാണി മുംബൈയില്‍ ഇത്രയും വലിയ സ്ഥാനത്തെത്തിയതൊക്കെയറിഞ്ഞ മാതാപിതാക്കള്‍ ഗുവാഹതിയില്‍ നിന്ന് അവള്‍ക്ക് കത്തെഴുതി. അതോടെ താന്‍ കെട്ടിപ്പൊക്കിയ ഭൂതകാലനുണകള്‍ പൊളിയുമോ എന്ന് ഭയന്നിട്ടാകണം ആദ്യവിവാഹത്തിലെ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും അവര്‍ പണം നല്കാന് തുടങ്ങി.
തന്റെ ആദ്യവിവാഹത്തിലെ കുട്ടികളെ തന്റെ അനുജനും അനുജത്തിയുമാണ് എന്ന് പറഞ്ഞാണ് പീറ്റര്‍ മുഖര്‍ജിയെ പരിചയപ്പെടുത്തിയത്. പീറ്ററിനോട് മാത്രമല്ല ലോകത്തോടു മുഴുവന്‍ അവര്‍ അങ്ങനെയാണ് പറഞ്ഞിരുന്നത്.
പീറ്റര്‍ തന്റെ ഭാര്യയുടെ ‘അനുജത്തിയെ’ (യഥാര്‍ത്ഥത്തില്‍ ഭാര്യയുടെ മകളെ) മുംബൈയില്‍ പഠിയ്ക്കാന്‍ ക്ഷണിച്ചു. മുംബൈയിലെ അതിപ്രശസ്തമായ സെന്റ് സേവ്യേഴ്സ് കോളേജില്‍ അങ്ങനെ ഷീന ബോറ എന്ന പെണ്‍കുട്ടി ഗുവാഹതിയില്‍ നിന്നു വന്ന് ചേര്‍ന്നു. മുംബൈ മെട്രോയില്‍ മാന്യമായ ഒരു ജോലിയും തരപ്പെടുത്തി.
ഇതിലെവിടെയാണ് ഇന്നലെ അറസ്റ്റ് ചെയ്യപ്പെട്ട പളനിയപ്പന്‍ ചിദംബരം വരുന്നതെന്നാണോ? കഥ അവിടേയ്ക്കാണ് വരുന്നത്.
പീറ്റര്‍ മുഖര്‍ജിയും ഇന്ദ്രാണി മുഖര്‍ജിയും ന്യൂസ് എക്സ് ചാനല്‍ തുടങ്ങുമ്പോള്‍ അതില്‍ മൂന്ന് പ്രധാന നിക്ഷേപകരാണുണ്ടായിരുന്നത്. മൌറീഷ്യസ് കമ്പനിയായ സില്‍ക് റൂട്ട് അഡ്വൈസേഴ്സ് ആയിരുന്നു ആദ്യത്തെ കമ്പനി.
സില്‍ക് റൂട്ട് എന്ന ഈ കമ്പനിയുടെ മുഴുവന്‍ കഥയും ദുരൂഹമാണ്. ഈ കമ്പനിയുടെ ഉടമസ്ഥരായ രാജ് രാജനാഥം എന്ന ശ്രീലങ്കന്‍ വംശജനായ അമേരിക്കന്‍ പൌരന് സാമ്പത്തിക കുറ്റകൃത്യങ്ങളുള്‍പ്പെടെ അനേകം സിവില്‍ ക്രമിനല്‍ കുറ്റകൃത്യങ്ങളില്‍ ശിക്ഷ വിധിക്കപ്പെട്ട് അമേരിക്കയിലെ ജയിലിലാണിന്ന്. ഈ കമ്പനിയുടെ മറ്റ് ഡയറക്ടര്‍മാരെ പല തവണ എഫ് ബി ഐ ചോദ്യം ചെയ്തുകഴിഞ്ഞു. ഈ കമ്പനിയാണ് ന്യൂസ് എക്സ് എന്ന മുഖര്‍ജിമാരുടെ ചാനലിന് ആദ്യ നിക്ഷേപം നല്‍കാനായെത്തിയത്.
പിന്നീട് ഡല്‍ഹിയിലെ അധികാര ഇടനാഴികളില്‍ കുപ്രശസ്തയായ ലോബിയിസ്റ്റ് നീരറാഡിയയും സുപ്രസിദ്ധ പത്രപ്രവര്ത്തകന് വീര്‍ സാംഘ്വിയുമായിരുന്നു ന്യൂസ് എക്സിലെ മറ്റു രണ്ട് പേര്. വീര്‍ സാംഘ്വിയ്ക്ക് വിയര്‍പ്പോഹരി നല്‍കാം എന്നായിരുന്നു കരാര്‍.
സില്‍ക് റൂട്ട് അഡ്വൈസേഴ്സ് മാത്രമായാല്‍ ചാനല്‍ പൂര്‍ത്തിയാവില്ല. മറ്റ് നിക്ഷേപകരെ ലഭിയ്ക്കണമെങ്കില്‍ മാന്യമായ ചരിത്രമുള്ള ഏതെങ്കിലും നിക്ഷേപകര്‍ ഉണ്ടാവണം,. വീര്‍ സാംഘ്വിയും ലോബിചെയ്യാന്‍ നീര റാഡിയയും വന്നതോടെ സിംഗപ്പൂര്‍ ഗവണ്മെന്റിന്റെ സ്വന്തമായ തെമസെക് ഹോള്‍ഡിങ്സ് എന്ന കമ്പനി ന്യൂസ് എക്സില്‍ നിക്ഷേപം നടത്തി. കൊടക് മഹീന്ദ്രയും ഈ ചാനലില്‍ നിക്ഷേപം നടത്തി.
2008ല്‍ മൌറീഷ്യസ് കമ്പനികള്‍ മുന്നൂറ്റിയഞ്ച് കോടി രൂപയില്‍ക്കൂടൂതല്‍ ന്യൂസ് എക്സില്‍ നിക്ഷേപം നടത്തിയെന്നത് ഗവണ്മെന്റ് ഏജന്‍സികള്‍ ശ്രദ്ധിച്ചിരുന്നു. ഇന്ത്യയില്‍ ന്യൂസ് ചാനലുകളില്‍ 27ശതമാനം വിദേശനിക്ഷേപം മാത്രമേ അനുവദിയ്ക്കുകയുള്ളൂ. അതുകൊണ്ട് ഐ എന്‍ എക്സ് മീഡിയ എന്ന കമ്പനി വഴിയായിരുന്നു ഡീലുകള്‍ എല്ലാം. ഐ എന്‍ എക്സ് ന്യൂസ് എന്ന കമ്പനി വേറേ ഉണ്ടാക്കി. എന്നാല്‍ ഐ എന്‍ എക്സ് മീഡിയയില്‍ വരുന്ന പണമെല്ലാം ന്യൂസ് ചാനലിനു വേണ്ടിത്തന്നെയാണ് ചിലവാക്കിയിരുന്നത്. ഐ എന്‍ എക്സ് മീഡിയയ്ക്ക് പോലും 4.62 കോടി രൂപ മാത്രമേ വിദേശനിക്ഷേപം സ്വീകരിയ്ക്കാന്‍ അര്‍ഹതയുണ്ടായിരുന്നുള്ളൂ. സ്വീകരിച്ചത് 305 കോടിയാണ്. കണക്കില്‍പ്പെടുത്തിയത് മാത്രം.
2010ല്‍ത്തന്നെ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ന്യൂസ് എക്സ് ചാനലിന്റെ മാതൃകമ്പനിയായ ഐ എന്‍ എക്സ് മീഡിയയ്ക്കെതിരേ ഒരു കേസ് ഫയല്‍ ചെയ്തിരുന്നു.
പീറ്റര്‍ മുഖര്‍ജിയും ഇന്ദ്രാണി മുഖര്‍ജിയും കേസില്‍ നിന്ന് രക്ഷപെടാ!ന് വഴികണ്ടത് രാജ്യത്തെ ഏറ്റവും വലിയ അധികാരകേന്ദ്രത്തെ ആശ്രയിയ്ക്കുകയെന്നതായിരുന്നു. പളനിയപ്പന്‍ ചിദംബരം. മന്മോഹന് സിംഗ് എന്ന പാവയെ മുന്നില്‍ നിര്‍ത്തി ആടിയ്ക്കുന്ന അധികാരക്കളിയിലെ മുഖ്യ ചരടുവലിക്കാരന്‍. ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരമായിരുന്നു പ്രധാനശക്തികേന്ദ്രമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സിബിഐ പറയുന്നത് പ്രകാരം കാര്‍ത്തി ചിദംബരത്തിന് ശതകോടിക്കണക്കിനു രൂപ മുഖര്‍ജി ദമ്പതികള്‍ ഊരാക്കുടുക്കില്‍ നിന്നൊഴിവാകാന്‍ കൈമാറി എന്നാണ്. ചിദംബരത്തിന്റെ സ്വന്തമായ വാസന് ഹെല്‍ത് കെയറിന്റെ പേരിലും പണം കൊടുത്തിരുന്നു എന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്തായാലും ഐ എന്‍ എക്സ് മീഡീയയുടേയും ഐ എന്‍ എക്സ് ന്യൂസിന്റേയും വിദേശനിക്ഷേപമെല്ലാം ധനകാര്യമന്ത്രാലയം അതിശയകരമായി അംഗീകരിച്ചു. സകല നിയമങ്ങളും കാറ്റില്‍പ്പറത്തിക്കൊണ്ട് തന്നെ.
എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രകാരം ഈ ഡീലില്‍ ലഭിച്ച പണം കൊണ്ട് മാത്രം കാര്‍ത്തി ചിദംബരം സ്പെയിനില്‍ ഒരു ടെന്നീസ് ക്ലബ്, ബ്രിട്ടനില്‍ കോട്ടേജുകള്‍ തുടങ്ങി ഇന്ത്യയിലും പുറത്തും അനേകം വസ്തുവകകള്‍ വാങ്ങിച്ചിട്ടുണ്ട്. പത്തു ലക്ഷം അമേരിക്കന്‍ ഡോളറാണ് കാര്‍ത്തി ചിദംബരം ചോദിച്ചതെന്നാണ് ഇന്ദ്രാണി മുഖര്‍ജി പറയുന്നത്.
എന്തായാലും അധികകാലം ഇതിനു നിലനില്‍ക്കാനാകില്ലല്ലോ. പീറ്റര്‍ മുഖര്‍ജിയും ഇന്ദ്രാണി മുഖര്‍ജിയും സ്വന്തം കമ്പനിയില്‍ നിന്ന് കോടിക്കണക്കിനു രൂപ പല അക്കൌണ്ടുകളായി മാറ്റിയെടുത്തു. വീര്‍ സാംഘ്വി ഇതൊക്കെക്കണ്ടിട്ടാണോ അതോ മറ്റെന്തെങ്കിലും കാരണം കൊണ്ടാണോ ന്യൂസ് എക്സില്‍ നിന്ന് രാജിവച്ചു. മറ്റു ജീവനക്കാരെ ഒരു മുന്നറിയിപ്പുമില്ലാതെ ഇന്ദ്രാണി മുഖര്‍ജി ഒരു സുപ്രഭാതത്തില്‍ പറഞ്ഞുവി.ട്ടു എണ്ണൂറു രൂപയിലധികം വിലകാണിച്ചിരുന്ന ഷെയറുകള്‍ വെറും പത്തുരൂപയ്ക്ക് വിറ്റഴിച്ചു.
ഇത്രയുമായപ്പോഴേക്കും ബോധമുള്ളവര്‍ക്കെല്ലാം മനസ്സിലായിരുന്നു ഇവരുടെ ഉദ്ദേശം ന്യൂസ് ചാനല്‍ നടത്തുകയൊന്നുമല്ലെന്ന്. ആരുടേയോ പണം വിദേശത്തുനിന്നും വരുത്തി വെളുപ്പിച്ചെടുക്കാനുള്ള തന്ത്രമായിരുന്നു ഇതെല്ലാം എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സിംഗപ്പൂരിലും യുകെയിലും മറ്റു വിദേശരാജ്യങ്ങളിലും ബന്ധുക്കളുടേയും മറ്റും പേരില്‍ പല അക്കൌണ്ടുകളിലേക്ക് ഈ കമ്പനിയിലെ പണം ചോര്‍ത്തിക്കൊണ്ടിരുന്നു. മകളായ, എന്നാല്‍ സഹോദരിയെന്ന് എല്ലാവരോടും പറഞ്ഞിരിയ്ക്കുന്ന ഷീന ബോറയുടെ പേരിലും ഉണ്ടായിരുന്നു അക്കൌണ്ടുകള്‍.
ഷീന ബോറ സ്വന്തം അമ്മയുടെ ഭര്‍ത്താവായ പീറ്റര്‍ മുഖര്‍ജിയുടെ ആദ്യവിവാഹത്തിലെ മകനുമായി അടുപ്പത്തിലായിരുന്നു. രാഹുല്‍ മുഖര്‍ജി എന്നായിരുന്നു അയാളുടെ പേര്. വകയില്‍ അര്‍ദ്ധസഹോദരനായ (നാട്ടുകാരുടെ മുന്നില്‍ സഹോദരിയുടെ മകന്) രാഹുല്‍ മുഖര്‍ജിയുമായുള്ള ബന്ധത്തിന് ഇന്ദ്രാണി എതിരായിരുന്നു എന്ന് പറയപ്പെടുന്നു.
ഒരു ദിവസം വളരെ സംശയാസ്പദമായി ഷീന ബോറയെ കാണാതായി. രാഹുല്‍ മുഖര്‍ജി പോലീസിനു പരാതിനല്‍കി. ഇന്ദ്രാണി മുഖര്‍ജി പറഞ്ഞത് അവള് അമേരിക്കയില്‍ പഠിക്കാന്‍ പോയെന്നായിരുന്നു.
മുംബൈ പോലീസും സി ബി ഐയും അതങ്ങ് വിശ്വസിച്ചില്ല. അവര്‍ ഇന്ദ്രാണിയുടെ ഡ്രൈവറെ ഒരു കേസില്‍ സംശയാസ്പദമായി പിടികൂടിയപ്പോള്‍ ചോദ്യം ചെയ്യലില്‍ എല്ലാ വിവരങ്ങളും അയാള്‍ പോലീസിനെ അറിയിച്ചു.
ഷീന ബോറയെ അമ്മയും ഡ്രൈവറും ഇന്ദ്രാണിയുടെ രണ്ടാം ഭര്‍ത്താവായ സഞ്ജീവ് ഖന്നയും ചേര്‍ന്ന് കൊലപ്പെടുത്തിയതാണ്. കാറിന്റെ പിന് സീറ്റില്‍ വച്ച് കഴുത്ത് ഞെരിച്ച് ആ പെണ്‍കുട്ടിയെ കൊലപ്പെടുത്തി. ഒഴിഞ്ഞ ഒരു കുറ്റിക്കാട്ടിലിട്ട് കത്തിച്ചുകളഞ്ഞു. കൊലപാതകത്തിന്റെ ചുരുളുകള്‍ അഴിയവെയാണ് ഷീനബോറ ഇന്ദ്രാണിയുടെ സഹോദരിയല്ല മകളാണ് എന്ന വിവരം ലോകമറിയുന്നത്.
ഷീന ബോറയെ എന്തിനു കൊലപ്പെടുത്തിയെന്നത് ഇന്നും ദുരൂഹമാണ്. കമ്പനിയിലെ പണം കട്ടെടുത്ത് അവളുടെ പേരില്‍ നിക്ഷേപിച്ചിട്ട് അവളെ ഇല്ലാതാക്കിയതാണോ? ആര്‍ക്കുമറിയില്ല.
എന്നാല്‍ ഒന്ന് ഡല്‍ഹി ഹൈക്കോടതിയ്ക്കെങ്കിലും ഉറപ്പാണ്. ഐ എന്‍ എക്സ് കമ്പനി കേസ് വെറുമൊരു അഴിമതിക്കേസല്ല. കുഴല്‍പ്പണക്കടത്തിന്റെ ഒരു ഉത്കൃഷ്ട മാതൃകയാണ്. ഉത്കൃഷ്ടം എന്നൊക്കെയതിനെ എങ്ങനെ പറയുമെന്നറീയില്ല. അപകൃഷ്ടമാതൃക എന്ന് പറയാമായിരിയ്ക്കും.. കുഴല്‍പ്പണക്കടത്തിനും കള്ളപ്പണം വെളുപ്പിക്കലിനുമൊപ്പം മറ്റെന്തൊക്കെ ചുരുളഴിയാനുണ്ട് ഈ കേസിലെന്നത് മാത്രം ശ്രദ്ധിച്ചാല്‍ മതി.
ചിദംബരത്തേയും മകനേയും കാത്തിരിയ്ക്കുന്നത് കള്ളപ്പണം വെളുപ്പിക്കല്‍ കേസുമാത്രമാണോ എന്നത് ഇന്ദ്രാണി മുഖര്‍ജി എത്രത്തോളം തുറന്നു പറയുന്നു എന്നതിനെയനുസ്സരിച്ചിരിയ്ക്കും. എന്തായാലും ചിദംബരങ്ങള്‍ക്കെതിരേയുള്ള കേസില്‍ മാപ്പുസാക്ഷിയാകാനും സഹകരിക്കാനും ഇന്ദ്രാണി സമ്മതിച്ചിട്ടുണ്ട്.
Discussion about this post