വ്യവസായ സൗഹൃദ രാജ്യങ്ങളുടെ പട്ടികയിൽ മുൻനിരയിലേക്ക് കുതിച്ച് ഇന്ത്യ. ലോക ബാങ്ക് അടുത്തമാസം പുറത്തിറക്കാനിരിക്കുന്ന പുതിയ പട്ടികയിലാണു വ്യവസായം എളുപ്പമാക്കുന്നതിൽ ഏറ്റവും മെച്ചപ്പെട്ട ആദ്യ 20 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഇടം നേടിയത്. ഒക്ടോബർ 24ന് പട്ടിക ലോക ബാങ്ക് ഔദ്യോഗികമായി പ്രസിദ്ധീകരിക്കുമെന്നാണു റിപ്പോർട്ട്. വ്യവസായം ആരംഭിക്കുക, പാപ്പരത്തം പരിഹരിക്കുക, അതിർത്തി കടന്നുള്ള വ്യാപാരം, നിർമാണ അനുമതി എന്നീ നാലു മേഖലകളിലാണ് ഇന്ത്യ മുന്നിലെത്തിയത്.
നിരവധി സർക്കാർ ഏജൻസികളെ ഒറ്റ ഓൺലൈൻ സംവിധാനത്തിലേക്കു സമന്വയിപ്പിച്ചതും അടിസ്ഥാന സൗകര്യങ്ങൾ നവീകരിച്ചതും നിക്ഷേപകർക്കു പ്രോൽസാഹനമായി. നിർമാണ അനുമതികൾ നേടുന്നത് ഏകജാലക സംവിധാനം എളുപ്പമാക്കി. ഇന്ത്യയുടെ ഈ നേട്ടം വർഷങ്ങളായുള്ള നവീകരണ പദ്ധതികളുടെ ഫലമാണെന്നു ലോക ബാങ്ക് ചൂണ്ടിക്കാട്ടുന്നു.
ചെറുതും ഇടത്തരവുമായ സംരംഭങ്ങൾക്കു വ്യവസായം തുടങ്ങാനും തുടർ പ്രവർത്തനങ്ങൾ നടത്താനും മികച്ച സാഹചര്യം ഒരുക്കിയ രാജ്യങ്ങളെയാണ് ഇത്തവണ പരിഗണിച്ചതെന്നു ലോക ബാങ്ക് വക്താവ് പറഞ്ഞു. 2017 ൽ ലോക ബാങ്ക് ഇറക്കിയ പട്ടികയിൽ 199 രാജ്യങ്ങളിൽ 100–ാം സ്ഥാനത്തായിരുന്നു ഇന്ത്യ. 2018ൽ 77ൽ എത്തി. രണ്ടു വർഷം കൊണ്ട് ആദ്യ ഇരുപതിലേക്കും രാജ്യം കുതിച്ചുയർന്നിരിക്കുന്നു.
Discussion about this post