ഡൽഹി: പാകിസ്ഥാൻ ഭീകരർ ഇന്ത്യയിൽ ആക്രമണം നടത്താൻ പദ്ധതിയിടുന്നതായി അമേരിക്കൻ പ്രതിരോധ വകുപ്പിന്റെ മുന്നറിയിപ്പ്. അമേരിക്കൻ പ്രതിരോധ വകുപ്പിന്റെ ഏഷ്യൻ നയരൂപീകരണ വിഭാഗം തലവൻ റാൻഡൽ ഷ്റിവറാണ് ഭീകരാക്രമണ ഭീഷണിയെക്കുറിച്ച് ഇന്ത്യക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതും ആഗോള വേദികളിലെ പാകിസ്ഥാന്റെ ഒറ്റപ്പെടലും ഭീകരരെ ആശങ്കയിലാക്കിയിരുക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.
ഭീകരാക്രമണ സാദ്ധ്യത കണക്കിലെടുത്ത് ഇന്ത്യയുടെ അതിർത്തിപ്രദേശങ്ങളിൽ സുരക്ഷ കർശനമാക്കി. അമൃത്സർ, പത്താൻകോട്ട്, ശ്രീനഗർ, അവന്തിപുർ, ഹിൻഡൻ എന്നിവിടങ്ങളിലെ വ്യോമസേനാ താവളങ്ങളിലാണു സുരക്ഷ ശക്തമാക്കിയത്. പത്തോളം പേരുള്ള ചാവേർ സംഘം ഈ സ്ഥലങ്ങൾ ലക്ഷ്യമാക്കി നീങ്ങിയിട്ടുണ്ടെന്നു കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിനു വിവരം ലഭിച്ചതായും റിപ്പോർട്ടുണ്ട്. ബലാകോട്ടിൽ ഇന്ത്യ തകർത്ത ഭീകരക്യാംപ് വീണ്ടും സജീവമായിട്ടുണ്ടെന്നു കരസേനാ മേധാവി ബിപിൻ റാവത്ത് വ്യക്തമാക്കിയതിനു പിന്നാലെയാണു ചാവേറാക്രമണത്തിനു സാധ്യതയെന്ന രഹസ്യവിവരം ലഭിച്ചത്.
അതേസമയം പാകിസ്ഥാന് പിന്തുണയുമായി ചൈന നിലവിൽ രംഗത്തുണ്ടെങ്കിലും ഭീകരാക്രമണത്തെയോ കശ്മീരിലെ രക്ത ചൊരിച്ചിലിനെയോ അവർ പിന്തുണയ്ക്കാൻ സാദ്ധ്യതയില്ലെന്നും അമേരിക്കൻ പ്രതിരോധ വകുപ്പ് വക്താവ് പറഞ്ഞു.
Discussion about this post