ഡല്‍ഹി: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉടന്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് സൂചന. അടുത്ത മാസം അവസാനത്തോടെയാണ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കാനെത്തുക എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം ഇന്ത്യയുടെ പ്രതിരോധമന്ത്രിയും വിദേശകാര്യമന്ത്രിയും ട്രംപിനെ വൈറ്റ് ഹൗസിലെത്തി ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. നവംബറില്‍ നടന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനൊടുവില്‍ ഡൊണാള്‍ഡ് ട്രംപ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്, ഇനി തങ്ങളെ ഒരുമിച്ച് ഇന്ത്യയില്‍ കാണാം എന്നായിരുന്നു.
അതേസമയം, ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ ട്രംപ് മുഖ്യാതിഥിയാകുമെന്നും സൂചനയുണ്ട്. ഇന്ത്യയുടെ റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാന്‍ ട്രംപ് നേരത്തെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ട്രംപിന്റെ സന്ദര്‍ശനത്തിനു സൗകര്യപ്രദമായ തീയതികള്‍ ഇരു രാജ്യങ്ങളും പരസ്പരം കൈമാറിയെന്നാണ് വിവരം.
ഇറാൻ-യുഎസ് സംഘർഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഡൊണാള്‍ഡ് ട്രംപുമായി ഫോണില്‍ സംസാരിച്ചിരുന്നു. വിശ്വാസത്തിലും പരസ്പര ബഹുമാനത്തിലും ധാരണയിലും അധിഷ്ഠിതമായ ഇന്ത്യ -യു.എസ് ബന്ധം കരുത്തില്‍ നിന്നു കരുത്തിലേക്കു വളരുകയാണെന്നു മോദി പറഞ്ഞതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യുഎസ് – ഇറാന് സംഘര്‍ഷം രൂക്ഷമാകുന്നതിനിടെയായിരുന്നു ഇരുവരുടെയും ഫോണ്‍ സംഭാഷണം. ഇന്ത്യയും യു.എസും തമ്മില്‍ ഒരു ഹ്രസ്വകാല വ്യാപാര കരാറിനും സാദ്ധ്യതയുണ്ടെന്ന് ഇരു രാജ്യങ്ങളും നേരത്തെ സൂചന നല്‍കിയിരുന്നു.
അമേരിക്കന്‍ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനം ഇന്ത്യയ്ക്ക് മാത്രമാകില്ല ലോകത്തിനാകെ നേട്ടമാകുന്ന തീരുമാനങ്ങള്‍ കൊണ്ട് സമ്പന്നമാകുമെന്ന് അനൗദ്യോഗികമായി വിദേശകാര്യ വക്താക്കള്‍ അഭിപ്രായപ്പെട്ടു. പൗരത്വ ഭേഭഗതി അടക്കമുള്ള വിഷയങ്ങളില്‍ വിദേശ രാജ്യങ്ങളുമായുള്ള ബന്ധം ഉലയുന്ന സാഹചര്യത്തില്‍ ട്രംപിന്റെ വരവ് രാഷ്ട്രീയമായും എറെ ഗുണം ചെയ്യുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തല്‍.
Discussion about this post