ഡല്‍ഹി: റിപ്പബ്ലിക് ടി.വി. എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ ചോദ്യംചെയ്ത ആക്ഷേപഹാസ്യകലാകാരന്‍ കുണാല്‍ കാംറയ്ക്ക് വിലക്കേർപ്പെടുത്തി നാലു വിമാനക്കമ്പനികള്‍. ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, സ്പൈസ്ജെറ്റ്, ഗോ എയര്‍ എന്നീ കമ്പനികളാണ് കാംറയ്ക്കു വിമാനത്തില്‍ താത്കാലിക വിലക്കേര്‍പ്പെടുത്തിയത്.
ചൊവ്വാഴ്ച ഇന്‍ഡിഗോയുടെ മുംബൈ-ലഖ്നൗ വിമാനത്തിലാണ് അര്‍ണബിനെ കാംറ പരിഹസിച്ചത്. ‘അര്‍ണബ് നിങ്ങളൊരു ഭീരുവാണോ അതോ മാധ്യമപ്രവര്‍ത്തകനോ’ എന്നു ചോദിക്കുന്ന വീഡിയോ കാംറതന്നെ ട്വിറ്ററിലിട്ടു. അര്‍ണബ് സാധാരണ ടെലിവിഷന്‍ പരിപാടിയില്‍ അവതരിപ്പിക്കുന്ന അതേ പ്രയോഗങ്ങളുപയോഗിച്ചായിരുന്നു പരിഹാസം. ഇതേത്തുടര്‍ന്ന് ഇന്‍ഡിഗോ ചൊവ്വാഴ്ചതന്നെ കാംറയ്ക്ക് ആറുമാസത്തെ യാത്രവിലക്ക് ഏര്‍പ്പെടുത്തി.
തുടർന്ന് കാംറക്കെതിരേ സമാനനടപടിയെടുക്കാന് വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി മറ്റു വിമാനക്കമ്പനികളോടു നിര്‍ദേശിച്ചു. പ്രകോപനപരമായി പെരുമാറുകയും വിമാനത്തിനുള്ളില്‍ അസ്വസ്ഥതയുണ്ടാക്കുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നും അതു യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുന്ന കാര്യമാണെന്നും മന്ത്രി പറഞ്ഞു.
പിന്നാലെയാണ് മറ്റു മൂന്നുവിമാനക്കമ്പനികളും വിലക്കുമായി രംഗത്തെത്തിയത്. ഇനിയൊരറിയിപ്പുണ്ടാകുംവരെ കാംറയെ വിമാനത്തില്‍ കയറ്റില്ലെന്നാണ് സ്പൈസ്ജെറ്റും ഗോഎയറും അറിയിച്ചിരിക്കുന്നത്. വിഷയം ആഭ്യന്തരസമിതി പരിശോധിക്കുകയാണെന്നും അതനുസരിച്ച് നടപടിയെടുക്കുമെന്നും എയര്‍ ഏഷ്യ ഇന്ത്യ, വിസ്താര എന്നീ വിമാനക്കമ്പനികള്‍ വ്യക്തമാക്കി.
Discussion about this post