അസമിലെ നുഴഞ്ഞ് കയറ്റക്കാര്‍ക്കായുള്ള തടങ്കല്‍ പാളയങ്ങളില്‍ കഴിയുന്ന മുസ്ലിംകളല്ലാത്തവരെ മോചിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്കി കേന്ദ്രസര്‍ക്കാര്‍.കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ലോക്സഭയില്‍ അറിയിച്ചതാണ് ഇക്കാര്യം. എന്നാല്‍, പൗരത്വ നിയമ ഭേദഗതി നടപ്പാക്കിയശേഷം അത്തരം കുടിയേറ്റക്കാരെ തടങ്കല്‍ കേന്ദ്രത്തില്‍നിന്ന് മോചിപ്പിക്കുന്നത് സംബന്ധിച്ച് പ്രത്യേക നിര്‍ദേശങ്ങളൊന്നും കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടില്ലെന്നും നിത്യാനന്ദ് റായ് ചൂണ്ടിക്കാട്ടി.
കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ 761 പേരെ തടങ്കല്‍പാളയത്തുനിന്ന് മോചിപ്പിച്ചിട്ടുണ്ട്.ഡിറ്റന്‍ഷന്‍ സെന്റര്‍ എന്നത് മാറ്റി തടവുകേന്ദ്രങ്ങളുടെ പേര് ഹോള്‍ഡിങ് സെന്റര്‍ എന്നാക്കിയിട്ടുണ്ടെന്നും നിത്യാനന്ദ റായ് വ്യക്തമാക്കി. നിയമപരമായ രേഖകളില്ലാത്തവരെയും രേഖകള്‍ കാലഹരണപ്പെട്ടവരെയുമാണ് അസം സര്‍ക്കാര്‍ 2014 ഡിസംബര്‍ 31ന് മുമ്പ് തടങ്കല്‍ പാളയത്തിലേക്കയച്ചത്. എന്നാല്‍, പുതിയ പൗരത്വ ഭേദഗതി നിയമത്തിന്റെ അടിസ്ഥാനത്തില്‍ വ്യക്തികള്‍ക്ക് പൗരത്വത്തിന് അപേക്ഷ സമര്‍പ്പിക്കാം. ഇതുസംബന്ധിച്ച് കേന്ദ്രം അനുബന്ധ ചട്ടങ്ങള്‍ വിജ്ഞാപനം പുറപ്പെടുവിച്ചശേഷമായിരിക്കും പൗരത്വം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക.എന്‍ആര്‍സിക്ക് കീഴില്‍ പൗരത്വം തെളിയിക്കുന്ന രേഖകളില്ലാത്തവരെ മാത്രം ലക്ഷ്യമിട്ട് അസമില്‍ ഒരു തടങ്കല്‍ പാളയങ്ങളും നിര്‍മിച്ചിട്ടില്ലെന്ന് മറ്റൊരു അസം കോണ്‍ഗ്രസ് എംപി പ്രദ്യുത് ബൊര്‍ദോലോയുടെ ചോദ്യത്തിന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മറുപടി നല്കി. അന്തിമ എന്‍ആര്‍സി പട്ടിക തയ്യാറാക്കുന്നതിന്റെ ഭാഗമായി പരാതിയുള്ളവര്‍ക്ക് ട്രൈബ്യൂണലിന് മുമ്പാകെ അപ്പീല്‍ നല്‍കാം. ട്രൈബ്യൂണലിന്റെ ഉത്തരവ് അടിസ്ഥാനത്തിലാവും ആരുടെ പേരുകള്‍ ഉള്‍പ്പെടുത്തണമെന്നും നീക്കം ചെയ്യണമെന്നും തീരുമാനിക്കുകയെന്നും നിത്യാനന്ദ് റായ് പറഞ്ഞു.
തടങ്കല്‍ കേന്ദ്രങ്ങളില്‍ മൂന്നുവര്‍ഷത്തിലേറെ പൂര്‍ത്തിയാക്കിയ വിദേശികളായി കണക്കാക്കിയിട്ടുള്ളവരെ ഉപാധികളോടെ മോചിപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടി സുപ്രിംകോടതി കഴിഞ്ഞ ജൂലൈയില്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.
Discussion about this post