തിരുവനന്തപുരം: മദ്യത്തിനായി തുക ചെലവഴിക്കാൻ ഉള്ളവർ ഒന്നിച്ചു നിന്നാൽ ലോക്ഡൗൺ കാരണം ദാരിദ്ര്യമനുഭവിക്കേണ്ടി വരുന്ന ദിവസവേതനക്കാർക്ക് ആശ്വാസമാകുമെന്ന് മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ നിവേദിത. ഓൺലൈൻ വിപണിയിലൂടെ കോടികൾ മദ്യത്തിനായി ചെലവഴിക്കാൻ അവസരമുണ്ടാക്കി കുടുംബ ബന്ധങ്ങൾ ശിഥിലമാക്കുന്ന നടപടി സർക്കാർ ഒഴിവാക്കണമെന്നും അവർ വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.
കൊറോണ വ്യാപനം തടയാൻ രാജ്യം ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമ്പോൾ ഒരൊറ്റ ദിവസം കേരളത്തിൽ മദ്യം കുടിച്ചു തീർത്ത സംഖ്യ സംസ്ഥാനത്തെ ഓരോരുത്തർക്കും 25 രൂപയിൽ കൂടുതൽ നൽകാൻ പ്രാപ്തമായിരുന്നു എന്നറിഞ്ഞു. മദ്യപാനികളിൽ നിന്നും മദ്യവില്പനയിൽ നിന്നും കിട്ടുന്ന നികുതി ദുരിതമനുഭവിക്കുന്നവർക്ക് നേരിട്ട് നൽകി അവരെ സഹായിക്കാൻ പ്രേരിപ്പിക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും മഹിളാമോർച്ച ചൂണ്ടിക്കാട്ടി.
ഈ ആപത്തുകാലത്തു കുടിയന്മാരെ മുഴു കുടിയന്മാരാക്കി കുടുംബങ്ങൾ കുളം തോണ്ടാൻ സർക്കാർ കൂട്ടു നിൽക്കരുതെന്നും നവേദിത കൂട്ടിച്ചേർത്തു.
ഓരോ അമ്മമാരും തന്റെ കുടുംബാംഗങ്ങൾ കൊറോണ പ്രതിരോധത്തിനുളള സുരക്ഷ നിർദ്ദേശങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും മഹിളാ മോർച്ച അധ്യക്ഷ അഭ്യർഥിച്ചു.
Discussion about this post