ന്യൂഡൽഹി : നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ ഫൈസൽ ഫരീദ്, റബിൻസ് ഹമീദ് എന്നിവർ പിടിയിലായെന്ന് ദേശീയ അന്വേഷണ ഏജൻസി. ഇരുവരെയും ദുബായിൽ നിന്നാണ് അറസ്റ്റ് ചെയ്തതെന്നും എൻ.ഐ.എ വ്യക്തമാക്കി. യുഎഇ ഭരണകൂടമാണ് ഇരുവരെയും പിടികൂടിയത്.
കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ദേശീയ അന്വേഷണ ഏജൻസി ഇക്കാര്യം അറിയിച്ചത്. ഫൈസൽ ഫരീദ്, റബ്ബിൻസ് ഹമീദ്, സിദ്ദിഖ് അക്ബർ, അഹമ്മദ് കുട്ടി, രതീഷ്, മുഹമ്മദ് ഷമീർ എന്നീ ആറുപേർക്കെതിരെ ഇന്റർപോൾ വഴി ബ്ലൂ കോർണർ നോട്ടീസ് നൽകിയിരുന്നു. സ്വർണക്കടത്ത് പ്രതികളുടെ ജാമ്യാപേക്ഷ എതിർത്തു കൊണ്ടാണ് എൻഐഎ സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്.
കള്ളക്കടത്തിന്റെ മുഖ്യ ആസൂത്രകർ കെ.ടി റമീസും മുഹമ്മദ് ഷാഫിയുമാണെന്നും എൻ.ഐ.എ കോടതിയെ അറിയിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഇതുവരെയുള്ള പുരോഗതി വ്യക്തമാക്കുന്ന കേസ് ഡയറിയും എൻഐഎ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. പ്രതികളുടെ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കാനിരിക്കയാണ്.
Discussion about this post