തിരുവനന്തപുരം: കേരളത്തിലെ ചൂടേറിയ കാലാവസ്ഥയ്ക്ക് അനുസരിച്ച് കുട്ടികളുടെ യൂണിഫോമിലും മാറ്റം കൊണ്ടുവരണമെന്ന ആവശ്യവുമായി നടി ഗായത്രി അരുൺ. ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ അയഞ്ഞ കോട്ടൻ വസ്ത്രങ്ങൾ ധരിക്കണമെന്ന മുന്നറിയിപ്പ് നിലനിൽക്കുമ്പോഴാണ് നമ്മുടെ കുഞ്ഞുങ്ങൾ പാശ്ചാത്യരെ അനുകരിച്ചുള്ള യൂണിഫോം ധരിച്ച് സ്‌കൂളിൽ പോകുന്നത് എന്ന് നടി പറഞ്ഞു. ഈ ചൂട് കാലത്ത് ഇനിയും കുഞ്ഞുങ്ങളെ നാം ദ്രോഹിക്കണോ എന്നും ഗായത്രി ചോദിച്ചു.
കട്ടിയുള്ള ഓവർകോട്ടും ടൈയും പെൺകുട്ടികൾക്ക് പിനോഫറും കാലിൽ സോക്സും പിന്നെ ഷൂസും. ഇതെല്ലാമാണ് നമ്മുടെ കുട്ടികളുടെ യൂണിഫോമിന്റെ രീതി. ഇതിൽ പെൺകുട്ടികൾക്കാണ് കഷ്ടപ്പാട് കൂടുതൽ. സ്വാതന്ത്ര്യം ലഭിച്ച് പത്തെഴുപത്തേഴ് വർഷങ്ങൾ കഴിഞ്ഞു. നമ്മുടെ കുഞ്ഞുങ്ങൾ മാത്രം ഇന്നും പാശ്ചാത്യ വസ്ത്രങ്ങളിൽ വിയർത്ത് അഴുകുന്നു. പാശ്ചാത്യ രാജ്യങ്ങളിൽ കാലാവസ്ഥയ്ക്ക് അനുസരിച്ചാണ് യൂണിഫോം ധരിക്കാറ്. ഈ രീതി ഇവിടെയും അവലംബിക്കണം എന്നും നടി ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
Dont you agree?? ഇത് കേരളമാണോ അതോ ഗൾഫോ! കാലാവസ്ഥ കാണുമ്പോൾ ചോദിച്ചു പോകും ഇത്. കാലാവസ്ഥക്ക് അനുസരിച്ച അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കണം എന്നൊക്കെ മുന്നറിയിപ്പുകൾ. എന്നാൽ നമ്മുടെ കുഞ്ഞുങ്ങളോ? അവർ ഇന്നും പാശ്ചാത്യരെ അനുകരിച്ചുള്ള വസ്ത്രങ്ങൾ ആണ് യൂണിഫോം ആയി ധരിച്ച് സ്‌കൂളുകളിൽ പോകുന്നത്. കട്ടിയുള്ള ഓവർകോട്ടും ടൈയും പെൺകുട്ടികൾക്ക് പിനോഫറും കാലിൽ സോക്സും പിന്നെ ഷൂസും. ഇതിൽ പെൺകുട്ടികൾക്കാണ് കഷ്ടത കൂടുതൽ. അയഞ്ഞ കോട്ടൺ ഷർട്ടും പാവാടയും അല്ലെകിൽ അയഞ്ഞ കോട്ടൺ ടീഷർട് പാന്റ്‌സ്. കാലാവസ്ഥക്ക് അനുസരിച്ച് ഇത് മതി. പക്ഷേ ഇതൊക്കെ ഇട്ടാൽ ‘മറയേണ്ടത്’ ഒന്നും മറയില്ല പോലും ഇതാണ് മിക്ക സ്‌കൂളുകളുടെയും നിലപാട്. കാലം മാറി ഹേ! സ്വാതന്ത്ര്യം കിട്ടി പത്തേഴുപത്തേഴ് വർഷം കഴിഞ്ഞു. നമ്മുടെ കുഞ്ഞുങ്ങൾ മാത്രം ഇന്നും പാശ്ചാത്യ വസ്ത്രങ്ങളിൽ വിയർത്ത് അഴുകുന്നു. കടുത്ത കാലാവസ്ഥ വ്യതിയാനങ്ങളുള്ള വിദേശ രാജ്യങ്ങളിലൊക്കെ അതിനനുസരിച്ചാണ് വസ്ത്രധാരണ രീതി. കേരളത്തിൽ നാം ഇത്രയും നാൾ അത്തരം കടുത്ത കാലാവസ്ഥാ വ്യതിയാനങ്ങൾ അനുഭവിച്ചിട്ടില്ല. എന്നാൽ ഈ വർഷം നാം അറിഞ്ഞു എന്താണ് കടുത്ത വേനൽ എന്നത്. ഇനി വരും വർഷങ്ങളിൽ കൂടുതൽ കടുപ്പത്തിൽ അറിയാനിരിക്കുന്നതേ ഉള്ളു. മര മുറികളിൽ ഇരുന്നു പഠിക്കുന്ന ചെറിയ ഒരു ശതമാനം കുഞ്ഞുങ്ങളെ ഒഴിച്ചാൽ ബാക്കി കൂടുതൽ ശതമാനവും ഫാൻ പോലും ഇല്ലാത്ത ഉണ്ടെങ്കിൽ തന്നെ ആർക്കോ വേണ്ടി ഏതോ മൂലക്ക് കറങ്ങുന്ന ഒന്നുള്ള ക്ലാസ് മുറികളിൽ തിങ്ങി ഇരുന്നാണ് പഠിക്കുന്നത്.
യൂറോപ്യൻ രാജ്യങ്ങളിൽ പോലും കൈവിട്ട യൂറോപ്യനൈസേഷൻ പിന്തുടർന്ന് ഇനിയും ഈ കുഞ്ഞുങ്ങളെ നാം ദ്രോഹിക്കണോ ?? ചിന്തിക്കാനും മാറ്റാനും ഇനിയും വൈകിക്കൂടാ.
Discussion about this post