പാലക്കാട് : കേരളത്തിനു പടിഞ്ഞാറ്, അറബിക്കടലിന്റെ തെക്ക്–കിഴക്ക് ഭാഗത്തായി രൂപംകൊണ്ട ചുഴലിയുടെ ശക്തിയും ആഘാത സാധ്യതയും നാളെയോടെ കൂടുതൽ വ്യക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇപ്പോൾ പുറത്തുവിട്ട വിവരമനുസരിച്ച് ചുഴലി മംഗളൂരുവിൽ കരതൊടാനാണ് സാധ്യത. 600 കിലോമീറ്ററിലധികം വ്യാസമുള്ള ചുഴലിയായതിനാൽ ജാഗ്രത ഒട്ടും കുറയ്ക്കാനാവില്ലെന്നും കൊച്ചി സർവകലാശാല റഡാർ ഗവേഷണകേന്ദ്രം ശാസ്ത്രജ്ഞൻ എം.ജി. മനോജ് പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യമനുസരിച്ചു ചുഴലിയുടെ വലതുഭാഗത്താണ് കേരളം. സാധാരണ ഇത്തരം ചുഴലികളുടെ വലതുഭാഗത്താണ് ആഘാതം കൂടുതലുണ്ടാകാറെന്നും അദ്ദേഹം വ്യക്തമാക്കി.
ചുഴലിയുടെ ട്രാക്ക് ഇന്ന് കൂടുതൽ വ്യക്തമാകുന്നതോടെ പ്രത്യാഘാതസാധ്യതയും സഞ്ചാര രീതിയും സംബന്ധിച്ച് വ്യക്തമായ ധാരണ ലഭിക്കും. അതിന്റെ ഗതി ഒമാൻ ഭാഗത്തക്കാണെങ്കിൽ ന്യൂനമർദ്ദത്തിന്റെ സ്വാധീനം കൊണ്ടുള്ള മഴയും അനുബന്ധപ്രശ്നങ്ങളും മാത്രമേ സംസ്ഥാനത്തുണ്ടാകൂ. അല്ലെങ്കിൽ മഴ കനക്കുമെന്നാണ് നീരീക്ഷണം. സ്വാഭാവികമായും പല സ്ഥലങ്ങളും വെള്ളത്തിലാകും. മറ്റു പ്രശ്നങ്ങളും ഉണ്ടായേക്കും.
കേരളത്തിനു പുറമേ, തമിഴ്നാട്ടിലും കർണാടകയിലും ചിലയിടങ്ങളിൽ തീവ്ര മഴയ്ക്കുള്ള സാധ്യതയും ശാസ്ത്രജ്ഞർ തള്ളിക്കളയുന്നില്ല. ചുഴലി മഹാരാഷ്ട്ര ഭാഗത്തേക്കാണെങ്കിൽ കോവിഡിന്റെ അതിതീവ്രവ്യാപനത്തിൽ തളർന്ന മുംബൈയുടെ പലഭാഗത്തും വെള്ളം കയറാം.
ഇപ്പോഴത്തെ ചില സൂചനകൾ അനുസരിച്ച് ചുഴലി ഗുജറാത്ത് തീരത്തേക്കു പോകാനുള്ള സാധ്യതയും ചർച്ചചെയ്യപ്പെടുന്നു. അങ്ങനെയെങ്കിൽ വടക്കൻ കേരളത്തിലായിരിക്കും വരും ദിവസങ്ങളിൽ തുടർച്ചയായ കനത്ത മഴ പെയ്യുക. കാരണം കടലിനു സമീപത്തേക്ക് കൂടുതൽ തള്ളിനിൽക്കുന്ന മേഖലയാണിത്. ഇപ്പോൾ തെക്കൻ കേരളത്തിലും തീരപ്രദേശത്തുമാണ് മഴ ശക്തം.
തിരുവനന്തപുരത്ത് രണ്ടു ദിവസം മുൻപുതന്നെ ശക്തമായ മഴ തുടങ്ങിയിരുന്നു. കാറ്റ് തുടർച്ചയായി വീശുന്നതിനാൽ കാർമേഘപടലങ്ങൾ വ്യാപകമായി നിരന്ന് സംസ്ഥാനത്തിന്റെ മിക്കയിടങ്ങളിലും ഏറിയും കുറഞ്ഞും മഴ ലഭിച്ചുതുടങ്ങി. കടൽക്ഷോഭം കനത്തിട്ടുമുണ്ട്. ചുഴലിയുടെ കേന്ദ്രത്തിൽനിന്ന് ഏതാണ്ട് 300 കിലോമീറ്റർ വടക്കാണു കേരളമെന്നതിനാൽ അതിന്റെ സ്വാധീനം ഏതുവിധത്തിൽ പ്രതിഫലിക്കുമെന്നതിൽ ഇപ്പോൾ വ്യക്തതയില്ല.
കടലിന്റെ ചൂട് ഏതാണ്ട് 30 ഡിഗ്രിയിൽ തുടരുകയാണ്. സാധാരണ ഈ സമയത്ത് കടൽ കരയിൽനിന്ന് അൽപം വലിയുമെങ്കിലും ഇത്തവണ അതുണ്ടായിട്ടില്ലെന്നു തീരദേശത്തുളളവർ പറയുന്നു. വേനൽമഴയുടെ രീതിയിലും ഇപ്രാവശ്യം മാറ്റമുണ്ടായി. സാധാരണയായി ഉച്ച കഴിഞ്ഞു പെയ്തൊഴിയുന്ന വേനൽമഴ ഇത്തവണ പുലർച്ചെയ്ക്കും അർധരാത്രിയിലും പെയ്തു. ഈ പ്രക്രിയകൾക്കിടയിൽ മഴപ്പാത്തി ഉണ്ടാകാനുള്ള സാധ്യതയും ശാസ്ത്രജ്ഞർ നിരീക്ഷിക്കുന്നുണ്ട്.
കാലവർഷത്തിനുളള ഒരുക്കം നടക്കുമ്പോഴെത്തുന്ന ശക്തമായ ചുഴലി വർഷകാലം വൈകിപ്പിക്കാനും ദുർബലമാക്കാനുമുളള സാധ്യതയുമുണ്ട്. കാലവർഷത്തിന് ഇടവേളയുമുണ്ടാകാം. മുൻവർഷങ്ങളിൽ ഇത്തരം സൂചനകൾ പ്രകടമായിരുന്നു. കോവിഡ് തീവ്രവ്യാപനം തടയാൻ രാപകൽ അധ്വാനിക്കുന്ന സംസ്ഥാനത്ത് ചുഴലിയുടെ വരവ് കടുത്ത ആശങ്കയുണ്ടാക്കിയിട്ടുണ്ട്. രോഗപ്രതിരോധ പ്രവർത്തനത്തിനൊപ്പം മഴക്കെടുതി നേരിടാനുള്ള സംവിധാനങ്ങളും ഒരുക്കേണ്ടി വരുന്നത് വെല്ലുവിളിയാകും. ലോക്ഡൗൺ ആയതിനാൽ, അപകടങ്ങളുണ്ടായാൽ രക്ഷാപ്രവർത്തനവും വിഷമകരമായേക്കാം. എങ്കിലും ചുഴലിക്കാറ്റ് നാശനഷ്ടമുണ്ടാക്കിയാൽ നേരിടാൻ സർവ സന്നാഹവുമായി തയാറെടുക്കുകയാണ് സംസ്ഥാന സർക്കാർ.
Discussion about this post