ഡൽഹി: രാജ്യം കൊവിഡ് പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന സാഹചര്യത്തിൽ സുപ്രധാന തീരുമാനവുമായി കേന്ദ്ര സർക്കാർ. കൊവിഡ്, ബ്ലാക്ക് ഫംഗസ് എന്നിവയുമായി ബന്ധപ്പെട്ട ചികിത്സക്ക് ഉപയോഗിക്കുന്ന മരുന്നുകൾക്ക് നികുതി ഒഴിവാക്കി. വാക്സിന്റെ ജി എസ് ടി അഞ്ച് ശതമാനമായി നിലനിർത്തും.
ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കുള്ള മരുന്നായ ആംഫോടെർസിൻ ബി-യെയും കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ടോസിലിസുമാബ്-നെയും ജി എസ് ടിയിൽ നിന്നും ഒഴിവാക്കാൻ ധനമന്ത്രി നിർമ്മല സീതാരാമന്റെ അധ്യക്ഷതയിൽ ചേർന്ന ജി എസ് ടി കൗൺസിൽ യോഗം തീരുമാനിക്കുകയായിരുന്നു. വെന്റിലേറ്റർ, മെഡിക്കൽ ഗ്രേഡ് ഓക്സിജൻ, കോവിഡ് പരിശോധന കിറ്റ്, ഓക്സിജൻ കോൺസൻട്രേറ്റ്, ബൈപാപ്പ് മെഷീൻ എന്നിവയുടെ ജിഎസ്ടി 12ശതമാനത്തിൽനിന്ന് അഞ്ചുശതമാനമായി കുറയ്ക്കാനും തീരുമാനിച്ചു.
ഇലക്ട്രിക് ചൂളയുടെയും താപനില പരിശോധിക്കുന്നതിനുള്ള ഉപകരണങ്ങളുടെയും നിരക്കും അഞ്ച് ശതമാനമായി കുറച്ചു. ആംബുലൻസ് സേവനത്തിനുള്ള നിരക്ക് 28ശതമാനത്തിൽനിന്ന് 12ശതമാനമാക്കിയും കുറച്ചു. ഉത്പാദിപ്പിക്കുന്ന 75ശതമാനം വാക്സിനും ജിഎസ്ടി നൽകി കേന്ദ്ര സർക്കാർ വാങ്ങി സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യും.
കഴിഞ്ഞ ജി എസ് ടി കൗൺസിൽ യോഗത്തിൽ കോവിഡുമായി ബന്ധപ്പെട്ട അത്യാവശ്യ വസ്തുക്കൾക്ക് നികുതിയിളവ് നൽകുന്നത് പരിഗണിക്കാൻ മന്ത്രമാരുടെ സമതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചാണ് തീരുമാനം.
Discussion about this post