പുരാവസ്തു തട്ടിപ്പ് കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന മോന്സൺ മാവുങ്കലിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസ് എടുത്തു. മുന്‍ ഡ്രൈവര്‍ അജി അടക്കം മൂന്ന് പേര്‍ക്കെതിരെയാണ് ഇ.ഡി ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. പുരാവസ്തു തട്ടിപ്പ് കേസില്‍ നടത്തിയ കള്ളപ്പണ ഇടപാടുകളെ കുറിച്ച് വിശദമായ അന്വേഷണം നടത്തും. ഇതു വരെയുള്ള അന്വേഷണ വിവരങ്ങള്‍ക്കായി ഇ.ഡി പൊലീസിന് കത്ത് നല്കി.
മോന്സണ് മാവുങ്കലിന്റെ കേസില്‍ വിപുലമായ അന്വേഷണം വേണമെന്ന് ഹൈക്കോടതിയും ആവശ്യപ്പെട്ടിരുന്നു. ഹൈക്കോടതിയിലെ കേസില്‍ ഇന്നലെ ഇഡി കക്ഷിചേർന്നതിന് പിന്നാലെയാണ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്. മോന്‍സനേയും സഹായികളേയും ചോദ്യംചെയ്യും. മോൻസൻ പുരാവസ്തുക്കൾ വിറ്റിട്ടുണ്ടോയെന്നും അന്വേഷിക്കും.
നേരത്തെ മോൻസൺ മാവുങ്കലിന്റെ വീട്ടിൽ മുൻ ഡി.ജി.പി ലോക്നാഥ് ബെഹ്റയും എ.ഡി.ജി.പി മനോജ് എബ്രഹാമും എന്തിന് പോയെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. സംസ്ഥാന പൊലീസ് മേധാവിയും ഇന്റലിജൻസ് എഡിജിപിയും വെറുതെ ഒരു വീട്ടിൽ പോകുമോ എന്നായിരുന്നു കോടതിയുടെ ചോദ്യം. ഡി.ജി.പിയുടെ സത്യവാങ്മൂലവും കോടതിക്ക് നൽകിയ രേഖകളും തമ്മിൽ പൊരുത്തക്കേടെന്ന് കോടതി നിരീക്ഷിച്ചു. മനോജ് എബ്രഹാം അന്വേഷണത്തിന് കത്ത് നൽകി എന്ന വാദം തെറ്റല്ലേ എന്നും കോടതി ചോദിച്ചു. മനോജ് എബ്രഹാമിന്റെ കത്ത് എവിടെ എന്ന് ആരാഞ്ഞ് ഹൈക്കോടതി, സത്യവാങ്മൂലം വായിച്ച് നോക്കാനും ഡിജിപിയോട് പറഞ്ഞു.
Discussion about this post