ഡൽഹി: മൂന്ന് റഫാൽ യുദ്ധവിമാനങ്ങൾ കൂടി ഫ്രാൻസിൽ നിന്നും ഇന്ത്യയിലെത്തി. ചൊവ്വാഴ്ച വൈകുന്നേരത്തോട് കൂടിയാണ് ഇവ ഇന്ത്യയിൽ എത്തിയത്. അറുപതിനായിരം കോടി രൂപയുടെ റെക്കോർഡ് കരാർ പ്രകാരം ഇനി ഒരു റഫാൽ യുദ്ധവിമാനം കൂടിയേ ഫ്രാൻസിൽ നിന്നും ഇന്ത്യയിൽ എത്താനുള്ളൂ.
യുഎഇ വ്യോമസേനയുടെ പിന്തുണയോടെ വ്യോമമാർഗ്ഗേ ഇന്ധനം നിറച്ചാണ് വിമാനങ്ങൾ ഇന്ത്യയിൽ ലാൻഡ് ചെയ്തത്. ഇതോടെ 35 റഫാൽ യുദ്ധവിമാനങ്ങളും കരാർ പ്രകാരം ഫ്രാൻസ് ഇന്ത്യക്ക് കൈമാറി. 2016 സെപ്റ്റംബറിലായിരുന്നു ഇന്ത്യയും ഫ്രാൻസും തമ്മിൽ 36 യുദ്ധവിമാനങ്ങളുടെ റഫാൽ കരാർ ഒപ്പിട്ടത്. ഇതിലെ മുപ്പത്തിയാറാമത്തെയും അവസാനത്തെയും വിമാനം മാർച്ച് അവസാനത്തോടെയോ ഏപ്രിൽ ആദ്യ വാരത്തോടെയോ ഇന്ത്യയിൽ എത്തുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.
പാകിസ്ഥാന്റെയും ചൈനയുടെയും യുദ്ധവിമാനങ്ങളേക്കാൾ ഉയർന്ന ഗുണനിലവാരവും പോരാട്ട സവിശേഷതകളും ഉള്ളതാണ് ഫ്രാൻസിൽ നിന്നും ഇന്ത്യ സ്വന്തമാക്കിയ റഫാൽ യുദ്ധവിമാനങ്ങൾ. ബലാക്കോട്ട് വ്യോമാക്രമണം പോലെ ശക്തമായ ആക്രമണങ്ങൾ അനായാസം ആസൂത്രണം ചെയ്ത് നടപ്പിലാക്കാൻ സൈന്യത്തിന് ഇവ മുതൽക്കൂട്ടാകും.
Discussion about this post