മുംബൈ: ക്രിസ്ത്യൻ പള്ളി അടിച്ച് തകർത്ത കേസിൽ പ്രതി അറസ്റ്റിൽ. 22 കാരനായ ദാവൂദ് ഇബ്രാഹിം മുഹമ്മദ് യാക്കൂബ് അൻസാരിയാണ് അറസ്റ്റിലായത്. ശനിയാഴ്ചയായിരുന്നു ഇയാൾ മുംബൈയിലെ സെന്റ് മൈക്കിൾസ് പള്ളിയിൽ വ്യാപക ആക്രമണം അഴിച്ചുവിട്ടത്.
സംഭവത്തിന് പിന്നാലെ പള്ളിയിലെയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിരുന്നു. ഇതിൽ നിന്നാണ് അൻസാരിയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. ഉടനെ കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ഞായറാഴ്ച രാവിലെ പള്ളിയിൽ എത്തിയ വാച്ച്മാൻ ആണ് സംഭവം ആദ്യം കണ്ടത്. ഉടനെ വിവരം പള്ളി വികാരിയെയും അധികൃതരെയും അറിയിക്കുകയായിരുന്നു. സെമിത്തേരിയിലേക്ക് അതിക്രമിച്ച് കയറിയ അൻസാരി 18 ഓളം കുരിശുകളും കല്ലറകളും അടിച്ച് തകർത്തു. ഇതിന് ശേഷം അവിടെയിരുന്ന് പ്രാർത്ഥിച്ച ശേഷമാണ് അൻസാരി രക്ഷപ്പെട്ടത്. ഇയാൾ പള്ളിയിലേക്ക് കടന്നതും രക്ഷപ്പെട്ടതും മതിൽചാടി കടന്നാണെന്ന് പോലീസ് പറഞ്ഞു.
പള്ളി ആക്രമിക്കാനുണ്ടായ കാരണം വ്യക്തമല്ല. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ അൻസാരിയിൽ നിന്നും അന്വേഷണ സംഘം ശേഖരിച്ചുവരികയാണ്. കോടതിയിൽ ഹാജരാക്കിയ അൻസാരിയെ റിമാൻഡ് ചെയ്തു. 400 വർഷക്കാലം പഴക്കമുള്ള പള്ളിയാണ് ഇയാൾ ആക്രമിച്ചത്. അതേസമയം അൻസാരിയ്ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നാണ് കുടുംബം പറയുന്നത്. മാതൃസഹോദരന്റെ കടയിൽ ആയിരുന്നു അൻസാരി ജോലി ചെയ്തിരുന്നത്. എന്നാൽ അടുത്തിടെ ഇവിടേയ്ക്ക് പോകാതാകുകയായിരുന്നു.
Discussion about this post