തിരുവനന്തപുരം: കാശുള്ളവർ മാത്രം ഇന്ത്യ-ശ്രീലങ്ക ഏകദിനം കണ്ടാൽ മതിയെന്ന കായിക മന്ത്രി അബ്ദുറഹിമാന്റെ പ്രസ്താവനയെ രൂക്ഷമായി വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കാശുള്ളവർ മാത്രം പങ്കെടുക്കാൻ ഇത് ഐപിഎൽ ലേലമല്ല. വിനോദ നികുതിയുടെപേരിൽ സാധാരണക്കാരെ കൊള്ളയടിക്കുന്നത് സർക്കാർ അവസാനിപ്പിക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.
കാശുള്ളവർ മാത്രം പങ്കെടുക്കാൻ ഇത് ഐപിഎൽ താരലേമല്ല, ക്രിക്കറ്റ് കളിയാണ്. അഞ്ച് ശതമാനത്തിൽ നിന്നും ഒറ്റയടിക്ക് 12 ശതമാനമാക്കിയാണ് സർക്കാർ വിനോദ നികുതി കൂട്ടിയത്. മത്സരം കാണാൻ എത്തുന്നവർ കൂടുതലും വിദ്യാർത്ഥികളും യുവാക്കളുമാണ്. അവർക്ക് ടിക്കറ്റിനായി ഇത്രയും വലിയ തുക നൽകുക പ്രയാസമാണ്. കുത്തക മുതലാളിമാർക്ക് നികുതിയിൽ വൻ ഇളവുകൾ നൽകുന്ന സർക്കാർ പാവങ്ങൾക്ക് മേൽ നികുതിഭാരം അടിച്ചേൽപ്പിക്കുകയാണെന്ന് സുരേന്ദ്രൻ പറഞ്ഞു.
ഇപ്പോൾ ജിഎസ്ടിയുൾപ്പെടെ 30 ശതമാനം നികുതിയാണ് കായിക പ്രേമികൾക്ക് കളികാണാൻ നൽകേണ്ടിവരിക. ഇത് ജനങ്ങളെ കൊള്ളയടിക്കലാണ്. ഭീമമായ ടിക്കറ്റ് നിരക്ക് വർദ്ധനയ്ക്ക് എന്ത് ന്യായീകരണമാണ് സർക്കാരിന് നൽകാനുള്ളത്?. ടിക്കറ്റിനേർപ്പെടുത്തിയ വിനോദ നികുതി കുറയ്ക്കണം. ധിക്കാര പരാമർശം പിൻവലിച്ച് കായിക മന്ത്രി മാപ്പ് പറയണമെന്നും സുരേന്ദൻ ആവശ്യപ്പെട്ടു.
Discussion about this post