ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിയിലൂടെ സൈനിക സേവനത്തിനായി തിരഞ്ഞെടുക്കപ്പെട്ട യുവാക്കളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാഴികക്കല്ലായ അഗ്നിവീർ പദ്ധതിയുടെ ദീപവാഹകർ എന്നാണ് പ്രധാനമന്ത്രി അവരെ വിശേഷിപ്പിച്ചത്.
രാജ്യത്തിന്റെ സായുധസേനാ ചരിത്രത്തിലെ നിർണായകമായ ഏടാണ് അഗ്നിപഥ് പദ്ധതിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭാവിയിലെ വെല്ലുവിളികൾ നേരിടാൻ സേനയെ സജ്ജമാക്കാൻ യുവശക്തിയുടെ പ്രവാഹമാണ് ഉണ്ടായിരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
2022 ജൂൺ 14ന് പ്രഖ്യാപിക്കപ്പെട്ട അഗ്നിപഥ് പദ്ധതി പ്രകാരം പതിനേഴര വയസ്സിനും 21 വയസ്സിനും ഇടയിലുള്ള യുവാക്കളെയാണ് നാല് വർഷത്തെ സൈനിക സേവനത്തിനായി തിരഞ്ഞെടുക്കുന്നത്. സേവന കാലാവധി പൂർത്തിയായിക്കഴിഞ്ഞാൽ ഇവരിൽ 25 ശതമാനം പേരെ 15 വർഷത്തേക്ക് കൂടി സൈന്യത്തിൽ നിലനിർത്തും. ആദ്യ ബാച്ചിന് പ്രായപരിധി 23 വയസ് വരെ ഉയർത്തിയിട്ടുണ്ട്.
അഗ്നിവീരന്മാർ സായുധ സേനകളെ കൂടുതൽ യുവത്വമുള്ളതും സാങ്കേതിക തികവുള്ളതുമാക്കി മാറ്റുമെന്ന് വീഡിയോ കോൺഫറൻസ് വഴിയുള്ള അഭിസംബോധനയിൽ പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ അഭിമാന പതാക എന്നും ഉയരങ്ങളിൽ പാറിക്കുന്ന സായുധ സേനകൾക്ക് നവീന ഊർജ്ജമായിരിക്കും അഗ്നിവീരന്മാർ പകരുകയെന്നും പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
അഗ്നിപഥ് പദ്ധതിയിലൂടെ ലഭിക്കുന്ന അനുഭവ സമ്പത്ത് യുവാക്കളുടെ ഭാവി ജീവിതം അഭിമാനപൂരിതമാക്കും. പുതിയ ഇന്ത്യ പുത്തൻ ആവേശത്താൽ നിറഞ്ഞിരിക്കുന്നു. നമ്മുടെ സായുധ സേനകൾ ആധുനികവത്കരണത്തിന്റെയും ആത്മനിർഭരതയുടെയും പാതയിലാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ, യുദ്ധങ്ങളുടെ രീതികൾ മാറുകയാണ്. സൈബർ യുദ്ധത്തിന്റെയും സാങ്കേതിക യുദ്ധത്തിന്റെയും ഈ കാലഘട്ടത്തിൽ, സാങ്കേതികമായി മുന്നിലുള്ള സൈനികർക്ക് സായുധ സേനകളിൽ സുപ്രധാന പങ്കുവഹിക്കാൻ സാധിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
നാവിക സേനയിൽ അഗ്നിവീര്യമുള്ള വനിതകളുടെ സാന്നിദ്ധ്യം ആവേശകരമാണ്. വൈകാതെ അഗ്നിപഥ് പദ്ധതി പ്രകാരം മൂന്ന് സേനാവിഭാഗങ്ങളിലും വനിതാ പ്രാതിനിധ്യം ഉറപ്പിക്കാൻ കഴിയുമെന്നാണ് തന്റെ പ്രതീക്ഷയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ രാജ്യത്തെ പുത്തൻ ദിശാബോധത്തിലൂടെ മുന്നോട്ട് നയിക്കേണ്ടവരാണ് അഗ്നിവീര യോദ്ധാക്കളെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Discussion about this post