ഭോപ്പാൽ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഋഷഭ് പന്തിന്റെ ആരോഗ്യത്തിനായി ക്ഷേത്രദർശനം നടത്തി ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ. സൂര്യകുമാർ യാദവ്, കുൽദീപ് യാദവ്, വാഷിംഗ്ടൺ സുന്ദർ എന്നിവർ തിങ്കളാഴ്ച രാവിലെ ഉജ്ജയിനിലെ പ്രശസ്തമായ മഹാകാലേശ്വർ ക്ഷേത്രത്തിലാണ് പ്രാർത്ഥിക്കാനെത്തിയത്. ഇന്ത്യൻ ടീമിന്റെ സപ്പോർട്ടിംഗ് സ്റ്റാഫിൽ ചിലരും ക്ഷേത്രത്തിലെത്തി. ഋഷഭ് പന്തിന്റെ പരിക്ക് ഭേദമാകുന്നതിനായി പ്രാർത്ഥിച്ചെന്ന് സൂര്യകുമാര് യാദവ് പറഞ്ഞു.
‘‘ഋഷഭ് പന്തിന്റെ അതിവേഗ രോഗമുക്തിക്കായി ഞങ്ങൾ പ്രാർത്ഥന നടത്തി. താരത്തിന്റെ തിരിച്ചുവരവ് ഞങ്ങൾക്ക് സുപ്രധാനമാണ്. ന്യൂസിലൻഡിനെതിരായ പരമ്പര ഞങ്ങൾ ജയിച്ചിട്ടുണ്ട്. അവസാന മത്സരത്തിനുള്ള കാത്തിരിപ്പുലുമാണ്’’- സൂര്യകുമാർ പറഞ്ഞു. ക്ഷേത്രത്തിൽ അതിരാവിലെ നടത്തുന്ന ഭസ്മ ആരതിയിലും താരങ്ങൾ പങ്കെടുത്തു.
ഡിസംബർ 30ന് വീട്ടിലേക്കു മടങ്ങും വഴിയായിരുന്നു ഋഷഭ് പന്ത് അപകടത്തിൽ പെട്ടത്. തലനാരിഴക്ക് ജീവൻ രക്ഷപ്പെട്ട സംഭവത്തിൽ പന്തിന് ഗുരുതര പരിക്കേറ്റിരുന്നു. പലവട്ടം മറിഞ്ഞ കാർ കത്തിയമർന്നെങ്കിലും പന്ത് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. സുഖം പ്രാപിച്ചു വരുന്ന താരത്തെ കുറച്ചു ദിവസങ്ങൾക്കുള്ളിൽ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യും. എങ്കിലും, ഏറ്റവും കുറഞ്ഞത് നാല് മാസത്തോളം കളിക്കളത്തിൽ നിന്ന് താരം മാറി നിൽക്കേണ്ടി വന്നേക്കാം എന്നാണ് റിപ്പോർട്ടുകൾ.
Discussion about this post