കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി നടത്തിപ്പിൽ വൻതുക കമ്മിഷൻ ഇനത്തിൽ നഷ്ടപ്പെട്ട കേസിൽ മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ ഇഡി ഇന്ന് ചോദ്യം ചെയ്യും. രാവിലെ പത്തരയ്ക്ക് കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. ലൈഫ് മിഷൻ കരാറുമായി ബന്ധപ്പെട്ട ഇടപാടുകളെല്ലാം സിഎം രവീന്ദ്രന്റെ അറിവോടെയാണെന്ന സ്വപ്ന സുരേഷിൻറെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ഇത്തവണ ഹാജരാകാൻ അമാന്തിച്ചാൽ കടുത്ത നടപടികളിലേക്ക് കടക്കാനാണ് ഇഡിക്കു ലഭിച്ചിരിക്കുന്ന നിയമോപദേശം. ചോദ്യം ചെയ്യുന്നത് മാറ്റണമെന്നാവശ്യപ്പെട്ട് രവീന്ദ്രൻ ഇതുവരെ ഇഡിയെ സമീപിച്ചിട്ടില്ല. മൂന്നുകോടി മുപ്പത്തിയെട്ട് ലക്ഷം രൂപയുടെ കോഴ ഇടപാട് കരാറിൽ ഉണ്ടായെന്നും ഈ കള്ളപ്പണം ഗൂഢാലോചനയിൽ പങ്കാളികളായവർക്ക് ലഭിച്ചെന്നുമാണ് ഇഡിയുടെ കണ്ടെത്തൽ.
ടെണ്ടറില്ലാതെ ലൈഫ് മിഷൻ പദ്ധതിയുടെ കരാർ ലഭിക്കാൻ കോടികൾ കമ്മീഷൻ നൽകിയെന്ന് യൂണിടാക് ഉടമ സന്തോഷ് ഈപ്പനും മൊഴിനൽകിയിട്ടുണ്ട്. കരാറുമായി ബന്ധപ്പെട്ട എല്ലാ ഇടപാടും സിഎം രവീന്ദ്രൻറെ കൂടി അറിവോടെയാണ് നടന്നതെന്ന് സ്വപ്നയും മൊഴി നൽകിയിരുന്നു. രവീന്ദ്രന്റെ പങ്ക് വെളിവാക്കുന്ന നിരവധി വാട്സ്ആപ്പ് ചാറ്റുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇക്കാര്യങ്ങളിലുൾപ്പെടെ ഇഡി വിശദീകരണം തേടും.
Discussion about this post