ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വാരണാസി സന്ദർശിക്കും. രാവിലെ 10: 30 ന് രുദ്രാകാശ് കൺവെൻഷൻ സെന്ററിൽ ഏകലോക ക്ഷയരോഗ (വൺ വേൾഡ് ടിബി ) ഉച്ചകോടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. ഉച്ചയ്ക്ക് 12ന് സമ്പൂർണാനന്ദ സംസ്കൃത സർവകലാശാല ഗ്രൗണ്ടിൽ 1780 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികളുടെ സമർപ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും.
ഇന്ത്യയിലെ ആദ്യത്തെയും ലോകത്തിലെ മൂന്നാമത്തെയും പൊതുഗതാഗത റോപ്പ്വേയ്ക്കും അദ്ദേഹം തറക്കല്ലിടും. വാരണാസി കാന്റ് സ്റ്റേഷൻ മുതൽ ഗോഡൗലിയ വരെ നീളുന്ന റോപ്വേ പദ്ധതി 645 കോടി രൂപ ചെലവിലാണ് നിർമിക്കുന്നത്. വിനോദസഞ്ചാരികൾ, തീർഥാടകർ, വാരണാസി നിവാസികൾ എന്നിവർക്ക് സഞ്ചാരവും യാത്രയും സുഗമമാക്കുന്ന അഞ്ചു സ്റ്റേഷനുകളുള്ള റോപ്വേ സംവിധാനത്തിന് 3.75 കിലോമീറ്റർ നീളമുണ്ടാകും.
കാശി വിശ്വനാഥ ഇടനാഴിയിലേക്കുള്ള ഭക്തരുടെ പാത സുഗമമാക്കുന്നതാണ് റോപ്പ് വേ നിർമാണം. ബൊളീവിയയ്ക്കും മെക്സിക്കോ സിറ്റിക്കും ശേഷം പൊതുഗതാഗതത്തിനായി റോപ്പ്വേയുള്ള ലോകത്തിലെ മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറുമെന്ന് നാഷണൽ ഹൈവേസ് ലോജിസ്റ്റിക്സ് പ്രൈവറ്റ് ലിമിറ്റഡ് പ്രോജക്ട് ഡയറക്ടർ അനുരാഗ് ത്രിപാഠി പറഞ്ഞു.
നമാമി ഗംഗ പദ്ധതിപ്രകാരം ഭഗവാൻപുരിൽ 300 കോടിയിലധികം രൂപ ചെലവിൽ നിർമിക്കുന്ന 55 എംഎൽഡി മലിനജല ശുദ്ധീകരണ പ്ലാന്റിന് പ്രധാനമന്ത്രി തറക്കല്ലിടും. ഖേലോ ഇന്ത്യ പദ്ധതിപ്രകാരം, സിഗ്ര സ്റ്റേഡിയത്തിന്റെ പുനർവികസന പ്രവർത്തനങ്ങളുടെ രണ്ടും മൂന്നും ഘട്ടങ്ങൾക്കു പ്രധാനമന്ത്രി തറക്കല്ലിടും. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് നിർമിക്കുന്ന സേവാപുരിയിലെ ഇസർവാർ ഗ്രാമത്തിൽ എൽപിജി ബോട്ടിലിങ് പ്ലാന്റിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും.
ഭർഥര ഗ്രാമത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രം, വസ്ത്രം മാറുന്ന മുറികൾ ഉൾപ്പെടെയുള്ള ഫ്ലോട്ടിങ് ജെട്ടി തുടങ്ങിയ വിവിധ പദ്ധതികളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. ജൽ ജീവൻ ദൗത്യത്തിനു കീഴിൽ, 63 ഗ്രാമപഞ്ചായത്തുകളിലെ 3 ലക്ഷത്തിലധികം പേർക്കു പ്രയോജനപ്പെടുന്ന 19 കുടിവെള്ള പദ്ധതികൾ പ്രധാനമന്ത്രി സമർപ്പിക്കും. ഗ്രാമീണ കുടിവെള്ള സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി, ദൗത്യത്തിന് കീഴിലുള്ള 59 കുടിവെള്ള പദ്ധതികൾക്കു പ്രധാനമന്ത്രി തറക്കല്ലിടും.
Discussion about this post