തിരുവനന്തപുരം: കള്ളുഷാപ്പുകൾക്കും ക്ലാസിഫിക്കേഷൻ നിലവിൽ വരുന്നു. ബാറുകളെ പോലെ കള്ളുഷാപ്പുകൾക്കും സ്റ്റാർ പദവി നൽകാനാണ് നീക്കം. ഏപ്രിൽ ഒന്നിന് നിലവിൽ വരുന്ന പുതിയ മദ്യനയത്തിലായിരിക്കും ഇത് സംബന്ധിച്ചുള്ള തീരുമാനം ഉണ്ടാവുക. കള്ള് വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. കള്ള് ഷാപ്പുകളുടെ കെട്ടിലും മട്ടിലും മാറ്റം വരുത്തണമെന്നാണ് എക്‌സൈസിന്റെ ശുപാർശ. പല ഷാപ്പുകളിലും വൃത്തിയുള്ള സാഹചര്യമില്ല. കള്ള് വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിന് പുറമെ കൂടുതൽ ആളുകളെ ആകർഷിക്കുന്നതിനും വേണ്ടിയാണ് ക്ലാസിഫിക്കേഷൻ മദ്യനയത്തിലെ കരടിൽ ഉൾപ്പെടുത്തിയത്.
ബാറുകളുടേതിന് സമാനമായ രീതിയിലായിരിക്കും കള്ളുഷാപ്പുകൾക്കും ക്ലാസിഫിക്കേഷൻ വരുന്നത്. കള്ള് ഷാപ്പുകളുടെ ലേലം പൂർണമായും ഓൺലൈൻ വഴിയാക്കും. നിലവിൽ കളക്ടർമാരുടെ സാന്നിദ്ധ്യത്തിൽ നറുക്കിട്ടാണ് കള്ളുഷാപ്പ് നടത്തിപ്പിന് നൽകുന്നത്. കള്ള് വ്യവസായം പ്രോത്സാഹിപ്പിക്കണമെന്ന് ടോഡി ബോർഡ് കഴിഞ്ഞ നയത്തിൽ നിർദ്ദേശിച്ചിരുന്നു. ഇതിന്റെ ചട്ടങ്ങൾ രൂപീകരിക്കുന്നത് അന്തിമ ഘട്ടത്തിലാണ്. ഒരു തെങ്ങിൽ നിന്നും നിലവിൽ രണ്ട് ലിറ്റർ കള്ള് ചെത്താനാണ് അനുമതി. അളവ് കൂട്ടാൻ അനുമതി നൽകണമെന്ന ചെത്ത് തൊഴിലാളികളുടെ ആവശ്യം പഠിക്കാനും നയത്തിൽ തീരുമാനമുണ്ടാകും.
ഐടി പാർക്കുകളിലെ മദ്യവിൽപ്പനയായിരുന്നു കഴിഞ്ഞ നയത്തിലെ പ്രധാന ശുപാർശ. പക്ഷേ മദ്യവിൽപ്പന ആര് നടത്തുമെന്ന കാര്യത്തിലായിരുന്നു തർക്കം. ഐടി പാർക്കുകളിലെ ബാറിന്റെ നടത്തിപ്പ് ബാറുകൾ നടത്തി പരിചയമുള്ള അബ്കാരിക്ക് നൽകണമെന്ന ചർച്ചയും ഉയർന്നിരുന്നു. നിലവിൽ ഐടി പാർക്കിലെ ക്ലബ്ബുകൾക്ക് തന്നെ ബാർ നടത്തിപ്പിന്റെ ചുമതല നൽകാനാണ് തീരുമാനം.
Discussion about this post