ഹൈരാബാദ് : രാഷ്ട്രപതി നിലയം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്ത് രാഷ്ട്രപതി ദ്രൗപതി മുർമു. സെക്കന്തരാബാദിലുള്ള വസതിയാണ് രാഷ്ട്രപതി പൊതുജനങ്ങൾക്ക് സന്ദർശനം നടത്താൻ തുറന്നുകൊടുത്തത്. പൈതൃകമായി സൂക്ഷിക്കുന്ന മന്ദിരത്തിലെ ഉദ്യാനം പരിമിതമായ സമയത്ത് വർഷത്തിലൊരിക്കൽ മാത്രമേ ആളുകൾക്ക് സന്ദർശനത്തിനായി തുറന്ന് കൊടുത്തിരുന്നുള്ളൂ. എന്നാൽ ഡൽഹിയിലെ രാഷ്ട്രപതി ഭവനും ഷിംലയിലും സെക്കന്തരാബാദിലുമുള്ള ഔദ്യോഗിക വസതികളും എല്ലാ ഇന്ത്യക്കാർക്കും അവകാശപ്പെട്ടതാണെന്ന് വെർച്വൽ ഉദ്ഘാടനച്ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു പറഞ്ഞു.
ഇനി രാഷ്ട്രപതി നിലയത്തിലെ രാഷ്ട്രപതി വിംഗ്, ഡൈനിംഗ് ഏരിയ എന്നിവയുൾപ്പെടെ സന്ദർശകർക്ക് കാണാനാകും. അടുക്കളയെ ഡൈനിംഗ് ഹാളുമായി ബന്ധിപ്പിക്കുന്ന ഭൂഗർഭ തുരങ്കത്തിലൂടെ നടന്ന് തെലങ്കാനയിലെ പരമ്പരാഗത പെയിന്റിംഗുകൾ ആസ്വദിക്കാം. സന്ദർശകർക്ക് രാഷ്ട്രപതി ഭവന്റെയും രാഷ്ട്രപതി നിലയത്തിന്റെയും ചരിത്രത്തെക്കുറിച്ച് അറിയാനും ഭരണഘടനയെക്കുറിച്ച് പഠിക്കാനും പ്രസിഡന്റിന്റെ ചുമതലകളും ഉത്തരവാദിത്തങ്ങളും കാണാനും ‘നോളജ് ഗാലറി’ തയ്യാറാക്കിയിട്ടുണ്ട്. നോളജ് ഗാലറിയുടെ മുറ്റത്ത്, ബഗ്ഗിയും പ്രസിഡന്റിന്റെ ലിമോസിനും നിർത്തിയിട്ടിട്ടുണ്ട്. ഇവിടെ നിന്ന് സന്ദർശകർക്ക് സെൽഫിയെടുക്കാം.
ജയ് ഹിന്ദ് റാമ്പും ഫ്ലാഗ് പോസ്റ്റ് പോയിന്റും രാഷ്ട്രപതി നിലയത്തിന്റെ വളപ്പിലെ നേച്ചർ ട്രയലും കാണാൻ സാധിക്കും. ഇവിടുത്തെ റോക്ക് ഗാർഡൻ, ഹെർബൽ ഗാർഡൻ, ബട്ടർഫ്ലൈ- നക്ഷത്ര ഗാർഡൻസ് എന്നിവ പൊതുജനങ്ങൾക്കായി തുറന്നിരിക്കും. അവിടെ സ്ഥാപിച്ചിരിക്കുന്ന ക്യുആർ കോഡുകൾ സ്കാൻ ചെയ്യുന്നതിലൂടെ പഴങ്ങൾ, മരങ്ങൾ, പൂക്കൾ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കും.
രാഷ്ട്രപതി ഭവനും രാഷ്ട്രപതി നിലയങ്ങളും ഓരോ ഇന്ത്യക്കാരനും അവകാശപ്പെട്ടതാണെന്ന് പ്രസിഡന്റ് ദ്രൗപതി മുർമു പറഞ്ഞു. എല്ലാ പൗരന്മാരും, പ്രത്യേകിച്ച് നമ്മുടെ യുവതലമുറ, സ്വാതന്ത്ര്യ സമര സേനാനികളെക്കുറിച്ച് അറിയുകയും നമ്മുടെ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട മൂല്യങ്ങളെ ബഹുമാനിക്കുകയും ചെയ്യുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അതിനായി രാഷ്ട്രപതി നിലയത്തിൽ ചരിത്രവുമായി ബന്ധപ്പെട്ടതും നമ്മുടെ സ്വാതന്ത്ര്യസമര നായകന്മാരെക്കുറിച്ചുമുള്ള വിവരങ്ങൾ നൽകുന്ന ഒരു നോളജ് ഗാലറി സ്ഥാപിച്ചിട്ടുണ്ടെന്ന് ദ്രൗപതി മുർമു പറഞ്ഞു. രാഷ്ടപതി നിലയം സന്ദർശിക്കാനും നമ്മുടെ പാരമ്പര്യത്തെ അടുത്തറിയാനും രാഷ്ട്രപതി ജനങ്ങളോട് നിർദ്ദേശിച്ചു.
Discussion about this post