ഭുവനേശ്വർ: പുരി ജഗന്നാഥ ക്ഷേത്രത്തിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ച അഹിന്ദു പിടിയിൽ. പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശി റഹ്മാൻ ഖാൻ ആണ് അറസ്റ്റിലായത്. ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിന് അഹിന്ദുക്കൾക്ക് വിലക്കുണ്ട്. ഇത് ലംഘിച്ചാണ് ഇയാൾ ക്ഷേത്രത്തിലേക്ക് അതിക്രമിച്ച കടക്കാൻ ശ്രമിച്ചത്.
ബുധനാഴ്ചയായിരുന്നു സംഭവം. അന്നേ ദിവസം ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും സംഘവും ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. ഇവർക്കൊപ്പമാണ് റഹ്മാൻ ഖാൻ എത്തിയതെന്നാണ് കരുതുന്നത്. ഇതിനിടെ പൂജയ്ക്കായി ക്ഷേത്രത്തിനുള്ളിലുണ്ടായിരുന്നവരെ പുറത്താക്കി ക്ഷേത്രം ജീവനക്കാർ വാതിൽ അടച്ചു. ഇതിന് പിന്നാലെ റഹ്മാൻ ഖാൻ ക്ഷേത്രത്തിനുള്ളിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിക്കുകയായിരുന്നു.
ഇയാളെ സെക്യൂരിറ്റിമാരും മറ്റ് ജീവനക്കാരും ചേർന്ന് പിടികൂടി. ഇവരിൽ നിന്നും കുതറിമാറി ഓടിയ ഇയാൾ ക്ഷേത്രത്തിന് മുകളിൽ കയറി താഴേക്ക് ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിക്കുകയായിരുന്നു. ഉടനെ ഇയാളെ പിടികൂടി സുരക്ഷാ ഉദ്യോഗസ്ഥർ താഴെയിറക്കി. തുടർന്ന് പോലീസിന് കൈമാറുകയായിരുന്നു.
സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു. ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നാണ് പോലീസ് പറയുന്നത്. ഇത് യഥാർത്ഥമാണോ എന്ന കാര്യം പരിശോധിച്ചുവരികയാണ്. കൂടുതൽ വിശദാംശങ്ങൾക്കായി ഇയാളുടെ മൊബൈൽ ഫോൺ കണ്ടെടുത്തിട്ടുണ്ട്. നിലവിൽ ക്ഷേത്രത്തിലെ ആരാധനാ നിയമങ്ങൾ തെറ്റിച്ചതിനും മതവികാരം വ്രണപ്പെടുത്തിയതിനുമാണ് കേസ് എടുത്തിട്ടുള്ളത്.
Discussion about this post