തിരുവനന്തപുരം : സംസ്ഥാനത്ത് മോട്ടോർ വകുപ്പിന് കീഴിൽ 726 എഐ ക്യാമറകൾ കണ്ണ് തുറന്നെങ്കിലും ഒരു മാസത്തേക്ക് കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കില്ല. ഇന്ന് മുതൽ മെയ് 19 വരെയാണ് ഈ ഇളവ്. ഗതാഗത മന്ത്രി ആന്റണി രാജുവാണ് എഐ ക്യാമറകളുടെ ഉദ്ഘാടന ചടങ്ങിൽ ഇക്കാര്യം അറിയിച്ചത്.
മെയ് 19 വരെ യാത്രക്കാരെ ബോധവത്കരണം ചെയ്യുകയാണ് നീക്കം. ക്യാമറകൾ കണ്ടെത്തുന്ന കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷ എന്താണെന്ന് ഇക്കാലയളവിൽ വാഹന ഉടമകളെ അറിയിക്കും. മെയ് 20 മുതൽ പിഴ. ഈടാക്കും.
ബോധവത്കരണത്തിന് ആവശ്യമായ സമയം നൽകണമെന്ന അഭ്യർത്ഥന മാനിച്ച് മുഖ്യമന്ത്രിയുമായി സംസാരിച്ചതിന് ശേഷമാണ് ഒരു മാസത്തേക്ക് ഇളവ് അനുവദിച്ചത്. അഴിമതി ഇല്ലാതെ നിയമലംഘനം കണ്ടുപിടിക്കാനാണ് എഐ ക്യാമറകൾ സ്ഥാപിച്ചത് എന്നും മന്ത്രി പറഞ്ഞു.
236 കോടി ചെലവാക്കിയാണ് 726 ക്യാമറകൾ കേരളത്തിലെ പ്രധാന പാതകളിലും ടൗണുകളിലും സ്ഥാപിച്ചത്. 33 ലക്ഷം രൂപയോളമാണ് ഒരു ക്യാമറയുടെ വില. 4 വർഷം മുൻപ് തീരുമാനിച്ച് കരാർ കൊടുത്ത പദ്ധതി കമ്മിഷൻ ചെയ്തിട്ട് 8 മാസമായെങ്കിലും ഇന്നാണ് ഉദ്ഘാടനം ചെയ്തത്.
Discussion about this post