ശിവമോഗ: തന്റെ മണ്ഡലമായ ശിവമോഗയിൽ മകന് ടിക്കറ്റ് നൽകാത്തതിൽ ബിജെപിയോട് പരിഭവമില്ലെന്ന് മുൻ ഉപമുഖ്യമന്ത്രിയും കർണാടകയിലെ ബിജെപി നേതാവുമായ കെഎസ് ഈശ്വരപ്പ. കർണാടകയിൽ മികച്ച ഭൂരിപക്ഷം നേടി ബിജെപി വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുടുംബവാഴ്ചയല്ല, ജനസേവനം ലക്ഷ്യമിട്ടുളള രാഷ്ട്രീയ പ്രവർത്തനമാണ് അജൻഡയെന്നുമുളള ശക്തമായ സന്ദേശം കൂടിയാണ് ബിജെപി ഇതിലൂടെ മുന്നോട്ടുവെയ്ക്കുന്നത്.
ശിവമോഗയിൽ നിന്ന് അഞ്ച് തവണ വിജയിച്ച ഈശ്വരപ്പ ഇക്കുറി മത്സരിക്കാനില്ലെന്ന് ബിജെപി കേന്ദ്ര നേതൃത്വത്തെ നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ഈശ്വരപ്പയുടെ മകൻ കെ. ഇ കാന്തേഷിന് പാർട്ടി ടിക്കറ്റ് നൽകുമെന്ന് ആയിരുന്നു അഭ്യൂഹവും വാർത്തകളും പരന്നത്. എന്നാൽ ലിംഗായത്ത് നേതാവും ശിവമോഗ സിറ്റി കോർപ്പറേഷനിൽ നാല് തവണ വിജയിക്കുകയും ചെയ്ത ചന്നബാസപ്പയ്ക്കാണ് പാർട്ടി ടിക്കറ്റ് നൽകിയത്. ഇതോടെ ഈശ്വരപ്പ പിണങ്ങുമെന്നും പാർട്ടി വിടുമെന്നും വരെ വാർത്തകൾ പരന്നു.
എന്നാൽ ബിജെപിയോട് ഒരു വിരോധവുമില്ലെന്നും പാർട്ടി വിട്ടവരെ തിരിച്ചുകൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്നുമായിരുന്നു രാവിലെ മാദ്ധ്യമങ്ങളെ കണ്ട ഈശ്വരപ്പയുടെ പ്രതികരണം. കുടുംബവാഴ്ചയിൽ അഭിരമിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്കുളള ശക്തമായ സന്ദേശവും മറുപടിയുമാണ് ഈശ്വരപ്പയുടെ നിലപാടെന്ന് ബിജെപി നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
ജഗദീഷ് ഷെട്ടാർ ഉൾപ്പെടെ ടിക്കറ്റ് നൽകാത്തതിന്റെ പേരിൽ ബിജെപിയിൽ നിന്ന് രാജിവെച്ചിരുന്നു. ഇവർക്കുളള ശക്തമായ സന്ദേശം കൂടിയായി ഈശ്വരപ്പയുടെ പ്രതികരണം. ബിജെപി ജില്ലാ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുളള ചന്നബാസപ്പ ഈശ്വരപ്പയുടെ അനുയായി കൂടിയാണ്. ലിംഗായത്ത് നേതാവ് കൂടിയായതിനാൽ അതും ഗുണകരമാകുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ.
എച്ച്‌സി യോഗേഷ് ആണ് കോൺഗ്രസ് സ്ഥാനാർത്ഥി. ടിക്കറ്റ് നൽകാത്തതിന്റെ പേരിൽ ബിജെപി വിട്ട അയനൂർ മഞ്ജുനാഥ് ആണ് ജെഡിയുവിന് വേണ്ടി മത്സരിക്കുന്നത്. ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായിരുന്ന അയനൂർ മഞ്ജുനാഥ് ഈശ്വരപ്പയുടെ മകന് ബിജെപി ടിക്കറ്റ് നൽകുമെന്ന ആരോപണം ഉന്നയിച്ചാണ് രാജിവെച്ചത്.
Discussion about this post