കൊച്ചി: ഐഎസിലേക്ക് കേരളത്തിൽ നിന്നുളള പെൺകുട്ടികളെ റിക്രൂട്ട് ചെയ്ത കഥ പറയുന്ന ദ കേരള സ്റ്റോറി സിനിമ നിരോധിക്കുക മാത്രമല്ല അതിലും ഗൗരവത്തിലെടുക്കേണ്ടി വരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സിനിമയുമായി ബന്ധപ്പെട്ട പാർട്ടി നിലപാടിനെക്കുറിച്ച് മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്ത് ഹിന്ദു, മുസ്ലീം, ക്രിസ്ത്യൻ ഇവ മൂന്നും സാർവ്വദേശീയ മതങ്ങളാണ്. ഈ മൂന്ന് സാർവ്വദേശീയമതങ്ങളും കേരളത്തിലേത് പോലെ ഈ ജനസംഖ്യാനുപാതത്തിൽ വിന്യസിക്കപ്പെട്ട ഒരു ‘രാജ്യ’വും ലോകത്ത് എവിടെയും ഇല്ല. ഇന്ത്യയിലെ കാര്യം മാത്രമല്ല, ഞാൻ പറയുന്നത് ലോകത്ത് എവിടെയും ഇല്ലെന്നാണെന്നും എംവി ഗോവിന്ദൻ ആവർത്തിച്ചു.
കേരളം തെളിനീരുപോലെ മതസൗഹാർദ്ദത്തിന് പേരുകേട്ട സംസ്ഥാനമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
ആയിരക്കണക്കിന് സ്ത്രീകളെ ഐഎസിൽ ചേർത്തുവെന്ന് പറയാൻ ആർക്കെങ്കിലും സാധിക്കുമോ?. തികച്ചും തെറ്റായ പ്രചാരവേലയാണ്. ഇതിനെതിരായ ജനങ്ങളുടെ അതിശക്തമായ മാനസീക പ്രതിരോധമാണ് വേണ്ടതെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
നിരോധിച്ചതുകൊണ്ടോ നിഷേധിച്ചതുകൊണ്ടോ മാത്രം കാര്യമില്ല അത് സംസ്ഥാന സർക്കാർ തീരുമാനിക്കട്ടെയെന്നായിരുന്നു ഇതിനോടുളള പാർട്ടി സെക്രട്ടറിയുടെ പ്രതികരണം. ന്യൂനപക്ഷങ്ങൾക്കെതിരായ കടന്നാക്രമണത്തിന് ഭൂരിപക്ഷ തലത്തിൽ നിന്ന് സിനിമയിലൂടെ ആശയതലം സൃഷ്ടിക്കാനാണ് നീക്കമെന്നും എംവി ഗോവിന്ദൻ ആരോപിച്ചു.
നിഷേധാത്മകമായ നിലപാട് സ്വീകരിച്ച് കേരളത്തിലെ മതസൗഹാർദ്ദത്തെ തകർക്കാൻ ശ്രമിക്കുന്നതും കേരളീയ സമൂഹത്തെ അപമാനിക്കാൻ ശ്രമിക്കുന്നതും അതി ഗൗരവമായ പ്രശ്നമായിട്ടാണ് കാണുന്നതെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
Discussion about this post