കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി നേതാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ബിജെപി ബൂത്ത് അദ്ധ്യക്ഷൻ ബിജ്യകൃഷ്ണ ഭുനിയ ആണ് മരിച്ചത്. പൂർബ മിഡ്നാപൂർ ജില്ലയിലെ മോയ്നയിലാണ് സംഭവം. പിന്നിൽ തൃണമൂൽ പ്രവർത്തകരാണെന്ന് ബിജെപി പ്രതികരിച്ചു.
തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു ബിജ്യകൃഷ്ണ ഭുനിയയെ മരിച്ച നിലയിൽ കണ്ടത്. അന്ന് രാവിലെ ഭുനിയയെ ബൈക്കിൽ എത്തിയ തൃണമൂൽ ഗുണ്ടകളുടെ സംഘം ഭാര്യയുടെ മുൻപിലിട്ട് മർദ്ദിക്കുകയും, പിടിച്ചുകൊണ്ട് പോകുകയും ചെയ്തിരുന്നു. പിന്നീട് ഭുനിയയെ കുറിച്ച് വിവരമൊന്നും ലഭ്യമായിരുന്നില്ല. ഭാര്യ അറിയിച്ചതിനെ തുടർന്ന് പിന്നീട് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് വീടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ നിന്നും മൃതദേഹം കണ്ടെത്തിയത്.
തലയ്ക്കടിയേറ്റ് ആണ് അദ്ദേഹം മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. തലയിൽ സാരമായ മുറിപ്പാട് ഉണ്ടായിരുന്നു. ഇതിന് പുറമേ ശരീരത്തിൽ പരിക്കേറ്റ മറ്റ് പാടുകളും ഉണ്ടായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ബിജെപി രംഗത്ത് എത്തി. തൃണമൂൽ സർക്കാർ അധികാരത്തിലേറിയതിന് ശേഷം ഉണ്ടായ അക്രമ സംഭവങ്ങളുടെ വാർഷികം ആയിരുന്നു കഴിഞ്ഞ ദിവസം. ബിജെപി പ്രവർത്തകനെ കൊന്ന് അത് തൃണമൂൽ പ്രവർത്തകർ ആഘോഷമാക്കുകയായിരുന്നുവെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി പ്രതികരിച്ചു. അതേസമയം കൊലയ്ക്ക് പിന്നിൽ തങ്ങൾക്ക് പങ്കില്ലെന്നാണ് തൃണമൂൽ കോൺഗ്രസിന്റെ വാദം.
Discussion about this post