ന്യൂഡൽഹി: കർണാടക മുഖ്യമന്ത്രി സ്ഥാനത്തേക്ക് സിദ്ധരാമയ്യയുടെ സാദ്ധ്യതയ്ക്ക് മങ്ങലേറ്റതായി സൂചന. രാത്രിയോടെ വാർത്താ ഏജൻസിയായ പിടിഐ പുറത്തുവിട്ട ദൃശ്യങ്ങളിൽ അസംതൃപ്തിയോടെ നിൽക്കുന്ന സിദ്ധരാമയ്യയെ കാണാം. ചൊവ്വാഴ്ച കർണാടകയിലെ മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് പ്രഖ്യാപിക്കുമോയെന്ന ചോദ്യത്തിന് എനിക്ക് അറിയില്ലെന്ന് ആയിരുന്നു മറുപടി.
കർണാടകയിൽ എന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് എന്തെങ്കിലും പറയാമോ എന്ന ചോദ്യത്തിന് കർണാടകയിൽ സംഭവിക്കുന്നത് എല്ലാവർക്കും അറിയാവുന്നതാണെന്നും സിദ്ധരാമയ്യ പറഞ്ഞു. മുഖ്യമന്ത്രിപദം സംബന്ധിച്ച് തീരുമാനിക്കാൻ ഹൈക്കമാൻഡ് വിളിച്ചത് അനുസരിച്ചാണ് സിദ്ധരാമയ്യ ഡൽഹിയിലെത്തിയത്. ഡികെ ശിവകുമാറിനെയും വിളിപ്പിച്ചിരുന്നെങ്കിലും അദ്ദേഹം യാത്ര ഒഴിവാക്കുകയായിരുന്നു.
അനാരോഗ്യം മൂലമാണ് യാത്ര ഒഴിവാക്കുന്നതെന്നാണ് ഡികെ ശിവകുമാർ പ്രതികരിക്കുന്നത്. വീട്ടിൽ ഡോക്ടർമാർ അദ്ദേഹത്തെ പരിശോധിക്കുകയും ചെയ്തു. സിദ്ധരാമയ്യയ്ക്ക് അനുകൂലമായി ഹൈക്കമാൻഡ് തീരുമാനമെടുക്കുമെന്ന ഘട്ടത്തിൽ കോൺഗ്രസ് നേടിയ വിജയത്തിൽ തന്റെ പങ്കിനെക്കുറിച്ച് ശിവകുമാർ വൈകാരികമായി പ്രതികരിച്ചത് ചർച്ചയായിരുന്നു.
എംഎൽഎമാർ വിട്ടുപോയപ്പോഴും സഖ്യസർക്കാർ തകർന്നപ്പോഴും താൻ തളർന്നില്ലെന്നും കഴിഞ്ഞ അഞ്ച് വർഷം താൻ നേരിട്ടതൊന്നും ഇപ്പോൾ പറയുന്നില്ലെന്നും ശിവകുമാർ തുറന്നടിച്ചിരുന്നു. ആദ്യം ഡൽഹിയിലേക്ക് പോകുന്നില്ലെന്ന് പറഞ്ഞ ശിവകുമാർ വൈകിട്ടോടെ ജൻമദിനമായതിനാൽ വീട്ടിലെത്തിയ ശേഷം ഡൽഹിക്ക് പോകുമെന്ന് പറഞ്ഞിരുന്നു. എന്നാൽ പിന്നീട് ആരോഗ്യ പ്രശ്നങ്ങൾ പറഞ്ഞ് വീണ്ടും തീരുമാനം മാറ്റുകയായിരുന്നു.
ഡൽഹിക്ക് പോകാൻ ആരോഗ്യം അനുവദിക്കുന്നില്ലെന്നും പനിയും രക്തസമ്മർദ്ദവും വയറിന് പ്രശ്നങ്ങളും അലട്ടുന്നുണ്ടെന്നും ശിവകുമാർ പറഞ്ഞു. ശിവകുമാറിന് മുഖ്യമന്ത്രി പദം അർഹിക്കുന്നതാണെന്ന നിഗമനത്തിലാണ് ഹൈക്കമാൻഡ് ഒടുവിൽ എത്തിയതെന്നാണ് സൂചനകൾ. സിദ്ധരാമയ്യയെ അനുനയിപ്പിക്കുകയാകും ഇനിയുളള വലിയ വെല്ലുവിളി.
ഡൽഹിയിൽ ഐടിസി മൗര്യ ഹോട്ടലിൽ മുതിർന്ന കോൺഗ്രസ് നേതാവ് സുബോധ് കാന്ത് ഉൾപ്പെടെയുളളവർ സിദ്ധരാമയ്യയെ കാണാനെത്തി. മുഖ്യമന്ത്രിയുടെ കാര്യം മൂന്ന് പാർട്ടി നിരീക്ഷകരുടെയും പാർ്ട്ടി അദ്ധ്യക്ഷന്റെയും കൈകളിലാണെന്നും ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും ആയിരുന്നു കർണാടകയിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് പാർട്ടി കേന്ദ്ര ഘടകത്തിൽ നിന്ന് നേതൃത്വം വഹിച്ച രൺദീപ് സിംഗ് സുർജേവാലയുടെ പ്രതികരണം.
Discussion about this post