ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെ അയൽ സംസ്ഥാനമായ കർണാടകയിലെ കോൺഗ്രസ് സർക്കാർ രൂപീകരണത്തിന് ക്ഷണിക്കാത്തതിൽ സിപിഎമ്മിന്റെ അതൃപ്തി പ്രസ്താവനയിൽ മാത്രം. ശനിയാഴ്ച നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുക്കും. മുൻ ജനറൽ സെക്രട്ടറിയും പാർട്ടി പോളിറ്റ് ബ്യൂറോ അംഗവുമായ പ്രകാശ് കാരാട്ട് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
പ്രതിപക്ഷ ഐക്യം അനിവാര്യമെന്ന് തിരിച്ചറിയിക്കാനാണ് ചടങ്ങിൽ പങ്കെടുക്കാൻ തീരുമാനിച്ചതെന്നാണ് കാരാട്ടിന്റെ വിശദീകരണം. കോൺഗ്രസ് സങ്കുചിത താൽപ്പര്യങ്ങളിൽ കടിച്ച് തൂങ്ങുകയാണെന്നും പ്രകാശ് കാരാട്ട് വിമർശിച്ചു.
പിണറായിയെ സത്യപ്രതിജ്ഞാ ചടങ്ങിന് വിളിക്കാതിരുന്നത് സിപിഎമ്മിന് വലിയ നാണക്കേടായി മാറിയിരുന്നു. കർണാടകയിലെ കോൺഗ്രസിന്റെ വിജയത്തെ സമൂഹമാദ്ധ്യമങ്ങളിലൂടെയും അല്ലാതെയും വാഴ്ത്തിപ്പാടുന്ന തിരക്കിലായിരുന്നു പാർട്ടി നേതാക്കൾ. എന്നാൽ പിണറായിയെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് വിളിക്കാതിരുന്നതോടെ ഇത് കോൺഗ്രസിന്റെ നിലപാടില്ലായ്മയാണെന്ന് ആരോപിച്ച് സംസ്ഥാനത്തെ സിപിഎം നേതാക്കൾ രംഗത്തെത്തുകയും ചെയ്തു.
പാർട്ടി അദ്ധ്യക്ഷൻമാരെ മാത്രമേ വിളിക്കുന്നുളളൂ എന്ന് പറഞ്ഞാണ് പിണറായിയെയും തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവിനെയും കോൺഗ്രസ് ഒഴിവാക്കിയത്. എന്നാൽ രണ്ടിടത്തും കോൺഗ്രസിന്റെ മുഖ്യ എതിരാളികളാണ് ഇവരുടെ പാർട്ടികൾ. അത് പരിഗണിച്ചാണ് ഒഴിവാക്കിയതെന്നാണ് കോൺഗ്രസ് വൃത്തങ്ങളിലെ അണിയറ സംസാരം.
Discussion about this post