കൊച്ചി: സെലക്ഷൻ ട്രയൽ തടസ്സപ്പെടുത്തിയ പി.വി.ശ്രീനിജൻ എംഎൽഎയ്ക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ക്ലബ്ബ് നിയമനടപടി സ്വീകരിക്കുകയാണെങ്കിൽ പൂർണപിന്തുണ നൽകാൻ സംസ്ഥാന സ്പോർട്സ് കൗൺസിൽ തീരുമാനം. കരാർ ഒപ്പിട്ട സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും പരാതി ഇല്ലെന്നിരിക്കെ മൂന്നാമതൊരാൾ എന്തിന് ഇടപെടുന്നുവെന്നാണ് സ്പോർട്സ് കൗൺസിലിന്റെ ചോദ്യം. വിഷയത്തിൽ ബ്ലാസ്റ്റേഴ്സ് ഔദ്യോഗിക വിശദീകരണത്തിന് തയ്യാറായിട്ടില്ലെങ്കിലും നിയമനടപടി സ്വീകരിക്കുന്നതിനെ കുറിച്ച് ക്ലബ്ബ് ആലോചിക്കുന്നുണ്ടെന്നാണ് വിവരം. നേരത്തേയും ബ്ലാസ്റ്റേഴ്സിന്റെ സെലക്ഷൻ ട്രയൽസ് ശ്രീനിജൻ തടസപ്പെടുത്തിയിട്ടുണ്ട്.
ഇന്നലെ പനമ്പിള്ളി നഗർ സ്പോർട്സ് അക്കാദമിയിൽ നടന്ന കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ടീമിന്റെ അണ്ടർ-17 സെലക്ഷൻ ട്രയൽസാണ് പി.വി.ശ്രീനിജൻ തടസപ്പെടുത്തിയത്. പനമ്പിള്ളി നഗർ ഗവ.എച്ച്എസ്എസിന്റെ വളപ്പിലാണ് അക്കാദമിയുടെ ഗ്രൗണ്ട്. ഗ്രൗണ്ടിന്റെ ഗേറ്റ് പി.വി.ശ്രീനിജൻ പൂട്ടിയിട്ടതോടെ നാലു മണിക്കൂറിലേറെ വൈകിയാണ് സെലക്ഷൻ നടപടികൾ തുടങ്ങിയത്. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കൂടിയാണ് ഇയാൾ.
ജില്ലാ സ്പോർട്സ് കൗൺസിലിനു ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ ഒക്ടോബർ മുതലുള്ള ഗ്രൗണ്ട് വാടക നൽകാനുള്ളതിനാലാണ് ഗേറ്റ് പൂട്ടിയിട്ടതെന്നാണ് ശ്രീനിജിന്റെ വാദം. എന്നാൽ, ബ്ലാസ്റ്റേഴ്സിന്റെ കരാർ തങ്ങളുമായിട്ടാണെന്നും ഈ മാസം വരെയുള്ള വാടക കിട്ടിയെന്നും സംസ്ഥാനസ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു.ഷറഫലി പിന്നാലെ വ്യക്തമാക്കി.
Discussion about this post