കോഴിക്കോട്: ഹോട്ടൽ വ്യാപാരിയെ ഹണി ട്രാപ്പിനിടെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ഉപേക്ഷിച്ച സംഭവത്തിൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്. ഇതിനായി പോലീസ് ഇന്ന് അപേക്ഷ നൽകും. കേസിൽ മൂന്ന് പ്രതികളാണ് ഉള്ളത്.
കൊല്ലപ്പെട്ട സിദ്ദിഖിന്റെ സുഹൃത്തിന്റെ മകൾ ഫർഹാന, സുഹൃത്ത് ഷിബിലി, ആഷിക് എന്നിവരാണ് കേസിലെ പ്രതികൾ. കേസുമായി ബന്ധപ്പെട്ട തെളിവെടുപ്പ് ഇനിയും പൂർത്തിയാക്കാനുണ്ട്. ഇതിന് വേണ്ടിയാണ് കസ്റ്റഡിയിൽ വാങ്ങുന്നത്. സിദ്ദിഖിനെ കൊലപ്പെടുത്തിയ കോഴിക്കോട്ടെ ഹോട്ടൽ, ഇലക്ട്രിക് കട്ടർ, ട്രോളി എന്നിവ വാങ്ങിയ സ്ഥലം, അട്ടപ്പാടി ചുരം എന്നിവിടങ്ങളിലെ തെളിവെടുപ്പ് ആണ് പൂർത്തിയാക്കാനുള്ളത്. ശനിയാഴ്ച പ്രതികളുമായി നടത്തിയ തെളിവെടുപ്പിനിടെ ഇലക്ട്രിക് കട്ടറും മറ്റ് ആയുധങ്ങളും രക്തക്കറ പുരണ്ട തുണികളും കണ്ടെടുത്തിരുന്നു.
കൃത്യം നടത്തിയ ശേഷം രക്ഷപെടാൻ പ്രതികൾക്ക് സഹായം ലഭിച്ചുവെന്നാണ് അന്വേഷണ സംഘം കരുതുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചു. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്താൻ പ്രതികളെ കൂടുതൽ ചോദ്യം ചെയ്യണം എന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. ഷിബിലിന്റെ സുഹൃത്തായ അസം സ്വദേശിയുടെ വീട്ടിലേക്ക് ആയിരുന്നു കൃത്യം നടത്തിയ ശേഷം ഇരുവരും കടക്കാൻ ശ്രമിച്ചത്. ഇയാളിൽ നിന്നും സഹായം ലഭിച്ചിട്ടുണ്ടോയെന്ന കാര്യത്തിലും വ്യക്തത വരാനുണ്ട്.
Discussion about this post